നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5ബി യുടെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചതായി ചൈനയുടെ ബഹിരാകാശ ഏജന്‍സി സ്ഥിരീകരിച്ചിരുന്നു. റോക്കറ്റ് നിയന്ത്രണംവിട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോള്‍ മുതല്‍ ലോകം ആശങ്കയിലായിരുന്നു. മെയ് ഒന്‍പതിന് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചതായാണ് സ്ഥിരീകരണം.
അതിനിടെ ചൈനീസ് റോക്കറ്റ് വീണ ദൃശ്യങ്ങള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലാണ്. ‘ ചൈനയുടെ റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്നത് കണ്ടോളൂ ‘ എന്ന പേരിലാണ് പോസ്റ്റ്.
എന്നാല്‍ പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ഇത് ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ പതിക്കുന്ന ദൃശ്യങ്ങളല്ല.
ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോ ഇന്‍വിഡ് ടൂള്‍കിറ്റിന്റെ സഹായത്തോടെ വിഭജിച്ചപ്പോള്‍ ലഭിച്ച ഫോട്ടോകള്‍, റിവേഴ്സ് ഇമേജില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ യഥാര്‍ഥ വീഡിയോ കണ്ടെത്താനായി. അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ് പ്രോട്ടോ ടൈപ്പ് റോക്കറ്റ് ലാന്‍ഡിംഗിന്റെ ദൃശ്യങ്ങളാണിത്. 2021 ഫെബ്രുവരി 2ന് പരീക്ഷണത്തിനിടെ റോക്കറ്റ് തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്.
ട്രിബണ്‍ നെറ്റ് വര്‍ക്ക് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ വിവരണവും നല്‍കിയിട്ടുണ്ട്. ഇന്‍ഡോനേഷ്യന്‍ ഭാഷയില്‍ നല്‍കിയിരിക്കുന്ന വിവരണം ‘യു.എസിലെ ബോക്കാ ചിക്കയില്‍ നിന്ന് ഉയര്‍ന്ന സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ് റോക്കറ്റ് പരാജയപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍’ എന്നാണ്.
merdeka.com എന്ന ഇന്‍ഡോനേഷ്യന്‍ വെബ്സൈറ്റിലും സമാന ചിത്രങ്ങള്‍ ഉപയോഗിച്ച് വാര്‍ത്ത വന്നിരുന്നു. ഇതിനു പുറമെ ഇന്‍ഫിനിറ്റ് സ്പേസ് എന്ന യുട്യൂബ് പേജിലും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഫെബ്രുവരി നാലിന് പങ്കുവച്ച വീഡിയോ നിരവധിപ്പേരാണ് കണ്ടിട്ടുള്ളത്.
https://youtu.be/osIs2J6iGaU
പ്രതികരിക്കാൻ ഇവിടെ എഴുതുക