വിവാഹ, മരണാനന്തര ചടങ്ങുകളിൽ കോവിഡ് മാർഗ രേഖ ലംഘനത്തിനു കർശന നടപടിയെടുത്തു പൊലീസ്. 8, 9 തീയതികളിൽ നടന്ന വിവാഹ ചടങ്ങുകളിൽ ആളുകളുടെ എണ്ണം കൂടിയതിന്റെ പേരിൽ പകർച്ച വ്യാധി പ്രതിരോധ ഓർഡിനൻസ് പ്രകാരം 4 കേസുകൾ റജിസ്റ്റർ ചെയ്തു. 20 പേർക്കാണ് ഇപ്പോൾ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദം.
വിവാഹ പരിപാടികളിൽ 21ാമത്തെ ആൾ എത്തിയാൽ മുഴുവൻ പേർക്കുമെതിരെ കേസ് എടുക്കാനാണ് പൊലീസ് തീരുമാനം. വരൻ, വധു, മാതാപിതാക്കൾ അടക്കം ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും കേസുണ്ടാകും. വിവാഹത്തിന് സ്ഥലം അനുവദിച്ച ഓഡിറ്റോറിയം, ആരാധനാലയം എന്നിവയുടെ ചുമതലക്കാരും പ്രതികളാകും.
നിയമ ലംഘനത്തിന് 5000 രൂപ പിഴയും 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. വിവാഹത്തിന് അനുമതി തേടി ജാഗ്രത പോർട്ടലിൽ അപേക്ഷിക്കുന്നതു മുതൽ വിവാഹ ചടങ്ങ് പൂർത്തിയാകുന്നതു വരെ പൊലീസ് നിരീക്ഷണമുണ്ടാകുമെന്ന് ഡിവൈഎസ്പി എ.പ്രദീപ്കുമാർ പറഞ്ഞു.
പത്തനംതിട്ട, കോന്നി, ഇലവുംതിട്ട, കോയിപ്രം പൊലീസ് പരിധികളിലാണ് നിലവിൽ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട കേസുകളുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക