അടിയുറച്ചതും കരുത്തുറ്റതുമായ രാഷ്ട്രീയ നിലപാടുകളിലൂടെ കേരളത്തിലെ വിപ്ലവ നായികയായി മാറിയ ഒരേയൊരു കെ ആർ ഗൗരിയമ്മ ഓർമ്മയായി. സ്വാതന്ത്ര്യത്തിനും മുൻപ് 1919 ൽ ചേർത്തലയിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച് ഉന്നത വിദ്യാഭ്യാസം നേടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തീച്ചൂളയിലേക്ക് സധൈര്യം കടന്നു വന്ന ഗൗരി പിന്നീട് നൂറ് വയസ്സുകൾക്കിപ്പുറം വിട പറയുമ്പോൾ അവസാനിക്കുന്നത് സംഭവബഹുലമായ ഒരു ചരിത്ര ജീവിതം.
പക്ഷെ അവർ കുറിച്ചിട്ട ചരിത്രം കേരളത്തിന്റെ ഏറ്റവും ധീരോദാത്തമായ സമരങ്ങളുടെയും വിപ്ലവങ്ങളുടെയും ഉജ്ജ്വലമായ ഏടുകളാണ് . ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കേരളത്തിലെ സിപിഐ ഗവൺമെന്റിൽ മുഖ്യമന്ത്രി ഇ എം എസിനൊപ്പം മന്ത്രിയായിരുന്നു കെ ആർ ഗൗരി. കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലായ കാർഷിക ബന്ധ ബിൽ അവതരിപ്പിക്കുമ്പോൾ കെ ആർ ഗൗരി എന്ന മന്ത്രിക്ക് പ്രായം വെറും 38 ആയിരുന്നു.
പിന്നീടിങ്ങോട്ട് അധികാരത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും നിസ്വവർഗത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്കൊപ്പം നിലകൊണ്ടു,എല്ലാക്കാലത്തും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണം തൊട്ടിങ്ങോട്ട് ആ പ്രസ്ഥാനത്തിന് വെള്ളവും വളവും നൽകിയ അനേകം പേരിൽ മുൻ പന്തിയിലുണ്ടായിരുന്ന ധീര വനിതയായിരുന്നു അവർ. സാക്ഷാൽ പി കൃഷ്ണപ്പിള്ളയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ച് സർ സി പിയുടെ വാഗ്ദാനങ്ങളെപോലും സധൈര്യം നിരാകരിച്ച് പോരാട്ട വഴികളിൽ കത്തിജ്വലിക്കുകയായിരുന്നു ഗൗരി.
ലാത്തികൾക്ക് സന്താനോത്പാദന ശേഷി ഉണ്ടായിരുന്നെങ്കിൽ താൻ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിച്ചേനെ എന്ന് ഗൗരിയമ്മ പറഞ്ഞത് സർ സി പിയുടെ പീഡനങ്ങളെ അടയാളപ്പെടുത്താനാണ്. പാർട്ടി പിളർപ്പിന് ശേഷം സിപിഎമ്മിൽ നിന്ന ഗൗരിയമ്മയെ അതെ പാർട്ടി 94 ൽ പുറത്താക്കിയപ്പോഴും പതറാതെ മുന്നോട്ട് പോയി. അങ്ങനെ ഓരോ ഘട്ടത്തിലും സ്വയം ചരിത്രം രചിക്കുകയായിരുന്നു ഗൗരിയെന്ന ധീര വനിത. ധീരതയുടെ ആ പര്യായ്യം ഇനിയില്ല.ഒരുപാടോർമ്മകൾ മാത്രം അവശേഷിപ്പിച്ചു കടന്നുപോകുന്ന കെ ആർ ഗൗരിയമ്മയ്ക്ക് വിട.
സൂര്യ രാമചന്ദ്രൻ
റിയൽ ന്യൂസ് കേരള
പ്രതികരിക്കാൻ ഇവിടെ എഴുതുക