കൊല്ലം: തെരഞ്ഞെടുപ്പ് ദിവസം സ്വന്തം കാറിനുനേരെ പെട്രോൾ ബോംബേറ് നാടകം ആസൂത്രണംചെയ്ത കേസിൽ അറസ്റ്റിലായ ഇ.എം.സി.സി ഡയറക്ടർ ഷിജു എം. വർഗീസിൻറെ ജാമ്യാപേക്ഷ അഡീഷൻസ് സെഷൻസ് കോടതി നിരസിച്ചു.മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ കുണ്ടറ മണ്ഡലത്തിൽ മത്സരിച്ച ഷിജു എം. വർഗീസ് കാറിനുനേരെ ആക്രമണമുണ്ടായെന്ന് കാട്ടി കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് അന്വേഷണത്തിലാണ് പെട്രോൾ ബോംബേറ് നാടകമാണെന്ന് കണ്ടെത്തിയത്. താൽക്കാലിക ഡ്രൈവറായി കാറിലുണ്ടായിരുന്ന പ്രേംകുമാറിനെ ചോദ്യംചെയ്തതിൽ യഥാർഥ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളിൽ പ്രസ്താവന നടത്തിയ വിരോധത്താൽ മന്ത്രിക്ക് അപഖ്യാതിയുണ്ടാക്കി തെരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി എറണാകുളത്ത് വെച്ച് ഗൂഢാലോചന നടത്തി വിനുകുമാർ, കൃഷ്ണകുമാർ, ശ്രീകാന്ത്, ഷിജു വർഗീസ് എന്നിവർ ചേർന്ന് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് കേസ്.പ്രോസിക്യൂഷനുവേണ്ടി ജില്ല ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ ആർ. സേതുനാഥ് ഗൂഗിൾ മീറ്റിൽ ഹാജരായി ജാമ്യാപേക്ഷയെ എതിർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക