സാധാരണ കോവിഡ് ലക്ഷണങ്ങൾ ചുമ, പനി, തൊണ്ടവേദന, രുചി, മണം എന്നിവ നഷ്ടപ്പെടല് ആണെന്ന് മിക്കവാറും പേർക്ക് അറിയാമായിരിക്കും. കോവിഡിന്റെ രണ്ടാം വേവിൽ ഉള്ള ലക്ഷണങ്ങൾ ഇവയിൽ നിന്ന് വ്യത്യസ്തമാണ്.
∙ വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം.
∙ അങ്ങേയറ്റത്തെ ക്ഷീണവും അവശതയും.
∙ വായ് ഉണക്കം അഥവാ ഉമിനീർ ഇല്ലാത്ത അവസ്ഥ.
∙ പൊടുന്നനെയുള്ള തലവേദന.
∙ കൈകാലുകളിൽ തിണർപ്പുകൾ
∙ കേൾവി ശക്തി നഷ്ടപ്പെടൽ.
∙ കണ്ണുകൾ ചുവന്ന് വരുക.
25- 50 വയസ്സിനിടയിലുള്ള ആരോഗ്യമുള്ളവരാണ് ഈ വേവിൽ കൂടുതൽ ബാധിക്കപ്പെടുന്നത്. പ്രായം കുറഞ്ഞ ആളുകളിൽ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് ഹാപ്പി ഹൈപോക്സിയ (Happy hypoxia ).
അതായത് രക്തത്തിലെ ഓക്സിജന്റെ അളവ് വളരെ കുറഞ്ഞിട്ടും രോഗി രോഗലക്ഷണങ്ങളോ മറ്റു പ്രയാസങ്ങളോ കാണിക്കാത്ത പ്രതിഭാസം.
സാധാരണ രക്തത്തിലെ ഓക്സിജന്റെ അളവ് 97-100 ആണ്. ഇത് 91 ൽ താഴെ വരുമ്പോൾ മിക്കവാറും പേർക്ക് ശ്വാസം മുട്ടൽ വരും. പക്ഷേ, കോവിഡിന്റെ രണ്ടാം വേവിൽ രക്തത്തിലെ ഓക്സിജന്റെ അളവ് 60 ഓ 50 ഓ ആയിട്ട് പോലും പ്രത്യക്ഷത്തിൽ വലിയ ബുദ്ധിമുട്ട് തോന്നാത്തവർ ഉണ്ട്. അതുകൊണ്ടുതന്നെ മെഡിക്കൽ കെയർ കിട്ടാൻ ഇവർക്ക് താമസം നേരിടുന്നു.
സാധാരണ രോഗികൾ ശ്വാസം മുട്ട് ലക്ഷണങ്ങൾ കാണിക്കുമ്പോൾ രക്തത്തിലെ ഓക്സിജന്റെ അളവ് 90 ൽ താഴെ ആയിരിക്കും. അപ്പോൾ മാസ്ക് വച്ച് ഓക്സിജൻ നൽകിയാൽ മതിയാകും. പക്ഷേ, ഹാപ്പി ഹൈപോക്സിയ വരുന്നവർ ആശുപത്രിയിൽ വരുമ്പോൾ തന്നെ വളരെ മോശം അവസ്ഥയിൽ എമർജൻസി വെന്റിലേറ്റർ കെയർ വേണ്ടുന്ന രീതിയിൽ ആയിരിക്കും.
ഐസിയു വിൽ ബെഡ് റെഡിയാക്കി വെന്റിലേറ്റർ ശരിയാക്കി വരുമ്പോഴേക്കും രോഗിയുടെ സ്ഥിതി മോശമായി മരണം സംഭവിക്കുന്നു.
അതുകൊണ്ട് കോവിഡ് വന്ന് വീട്ടിൽ അല്ലെങ്കിൽ ഡോമിസിലിയറി കെയർ സെന്ററിൽ ഇരിക്കുന്നവർ നിർബന്ധമായും രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കുന്ന ഓക്സിമീറ്റർ കയ്യിൽ കരുതി കൂടെ കൂടെ ഓക്സിജൻ ലെവൽ നോക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക