കൊല്ലം കുണ്ടറയില്‍ യുവതിയും രണ്ടു മക്കളും വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. യുവതിയുടെയും മക്കളുടെയും ശരീരത്തില്‍ കണ്ടെത്തിയ പാടുകളാണു സംശയത്തിന് ഇടയാക്കിയിരിക്കുന്നത്.
വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഗൃഹനാഥന് എഡ്വേഡിന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നു കുണ്ടറ പൊലീസ് പറഞ്ഞു. ഇവര്‍ കൂട്ട ആത്മഹത്യക്കു ശ്രമിച്ചതാണോ അതോ ഭാര്യയേയും കുട്ടികളെയും വിഷം കുത്തിവച്ചതിനു ശേഷം എഡ്വേഡ് ജീവനൊടുക്കാന്‍ ശ്രമിച്ചതാണോ എന്നും പൊലീസ് സംശയിക്കുന്നു.
മണ്‍റോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ വൈ.എഡ്വേഡിന്റെ (അജിത് -40) ഭാര്യ വര്‍ഷ (26), മക്കളായ അലൈന്‍ (2), ആരവ് (മൂന്നുമാസം) എന്നിവരാണു മരിച്ചത്. ആറു വയസ്സുകാരിയായ മകള്‍ക്കും വിഷം കലര്‍ത്തിയ പാനീയം നല്‍കിയെങ്കിലും കുട്ടി കുടിച്ചില്ല. വര്‍ഷയുടെ തലയ്ക്കു പിന്നില്‍ അടിയേറ്റ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച നടത്തിയ മൃതദേഹ പരിശോധനയിലാണ് മരിച്ച വര്‍ഷയുടെയും കുട്ടികളുടെയും കൈകളില്‍ കുത്തിവച്ചതിന്റെ പാടുകള്‍ കണ്ടെത്തിയത്. സംഭവത്തിനു മുൻപ് ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക