ചെറുതോണി: ഭാര്യയെ പുകപടലങ്ങൾ വിഴുങ്ങുന്നത് കയ്യിലെ മൊബൈൽ സ്ക്രീനിൽ കണ്ടുനിന്നതിന്റെ ഞെട്ടലിലാണ് സന്തോഷ്. വിഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കെയാണ് പെട്ടെന്ന് വലിയ ശബ്ദത്തോടെ എന്തോ സൗമ്യയുടെ സമീപത്തേക്കു പതിച്ചത്. അതും പിന്നെ കുറെ പുകയും മാത്രമാണ് സന്തോഷിനു
കാണാനായത്. പിന്നീട് ഫോൺ ഓഫായി. തിരികെ വിളിച്ചിട്ട് കിട്ടിയുമില്ലെന്ന് സന്തോഷ് പറയുന്നു.
ഇടുക്കി കീരിത്തോട് സ്വദേശി കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യയാണ് ഇന്നലെ ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സൗമ്യ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന വീടിനു മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരന്നു.
അപകടം നടക്കുന്നതിന് ഏതാനും നിമിഷം മുൻപാണ് സൗമ്യ വാട്സാപ് കോളിൽ സന്തോഷിനെ വിളിച്ചത്. പുറത്ത് ബഹളം നടക്കുകയാണെന്നും ബോംബ് വീഴുന്നുണ്ടെന്നും സൗമ്യ പറഞ്ഞു. ഇനി എപ്പോഴാണ് വിളിക്കാൻ സാധിക്കുക എന്നറിയില്ലെന്നും സൗമ്യ പറഞ്ഞു.
ഇസ്രയേലിലെ ഗാസ അഷ്കെലോണിൽതന്നെ ജോലിചെയ്യുന്ന സന്തോഷിന്റെ സഹോദരി ഷേർളി ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞു വീട്ടിലേക്കു വിളിച്ച് അപകടവിവരം അറിയിക്കുകയായിരുന്നു. 2 വർഷം മുൻപാണ് സൗമ്യ വീട്ടിൽ വന്നിട്ടു തിരിച്ചുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക