മങ്കട: ‘നിങ്ങൾ കോവിഡ് സുഖം പ്രാപിക്കുന്നതു വരെ എന്റെ പുതിയ വീട്ടിലേക്കു മാറാം’’ അയൽവാസിയായ ചെരക്കാപറമ്പ് ഇയ്യം മടക്കൽ ഹനീഫയുടെ വാക്കുകൾ കേട്ട് ആ ഉമ്മയുടെ മുഖത്ത് ആശ്വാസം.
തനിക്കും മകനും കോവിഡ് പോസിറ്റീവായത് മുതൽ, ഗർഭിണിയായ മകൾക്ക് രോഗം പകരാതിരിക്കാൻ മറ്റൊരു സ്ഥലത്തേക്കു മാറുന്നതിനുള്ള സൗകര്യം തേടുകയായിരുന്നു അവർ.
6 അംഗങ്ങളുള്ള കുടുംബത്തിൽ പ്രത്യേക മുറിയിൽ മാറിയിരിക്കാൻ സൗകര്യക്കുറവുണ്ടായിരുന്നു. തുടർന്ന് വാർഡ് അംഗം തൂമ്പലക്കാടൻ ബഷീറിനെ വിവരം അറിയിച്ച് സൗകര്യം അന്വേഷിച്ചു. അങ്ങാടിപ്പുറം പഞ്ചായത്തിന്റെ ഡൊമിലിസിലറി സെന്റർ ഏറെ ദൂരത്തായുള്ള പൂപ്പലത്താണുള്ളത്.
ഇത് ഇവർക്ക് ബുദ്ധിമുട്ടാകുമെന്ന് ചിന്തിക്കുന്നതിനിടെയാണ് ഹനീഫ വീടു വിട്ടുനൽകുന്നതിന് സന്നദ്ധത അറിയിച്ച കാര്യം ബഷീർ ഓർത്തത്. ഉടനെ ഹനീഫയെ കണ്ടു കാര്യം പറഞ്ഞു.
ആദ്യ സൗകര്യം അയൽവാസിക്ക് നൽകാനായതിൽ ഹനീഫ സന്തോഷവാനാണ്. രോഗം ബാധിച്ച ഉമ്മയ്ക്കും മകനും ഇതൊരു പെരുന്നാൾ സമ്മാനവുമായി. ആരോഗ്യ പ്രവർത്തകനും വാർഡിലെ ആർആർടി അംഗം കൂടിയാണ് ഹനീഫ.
പ്രതികരിക്കാൻ ഇവിടെ എഴുതുക