കൊച്ചി: ലോക്ഡൗൺ കാലത്തു പരിപ്പുവട തിന്നാൻ വീട്ടുകാർക്ക് ആശ തോന്നിയാൽ എന്തു ചെയ്യും? പരിപ്പുവടയെന്ന ‘അവശ്യ’ സാധനം വാങ്ങാൻ യുവാവ് കാറെടുത്തു പാഞ്ഞു.
റോഡിൽ പരിശോധനയ്ക്കിടെ കാര്യം തിരക്കിയപ്പോൾ യുവാവ് പറഞ്ഞ ‘അത്യാവശ്യം’ കേട്ട് അമ്പരന്ന കളമശേരി പൊലീസ് യുവാവിനെ തിരിച്ചയച്ചു. ഇത്തവണത്തെ ലോക്ഡൗണിലും കേസെടുത്തും ശകാരിച്ചും ബോധവൽക്കരണം നടത്തിയും പൊലീസ് പെടാപ്പാടു പെടുകയാണ്.
മറ്റൊരാൾ മഞ്ഞുമ്മലിൽ നിന്നാണു കളമശേരിയിൽ എത്തിയത് . ആവശ്യം കാലിത്തീറ്റ വാങ്ങണം. മഞ്ഞുമ്മലിൽ കിട്ടില്ലേ എന്നു ചോദിച്ചപ്പോൾ അവിടത്തേക്കാൾ 2 രൂപ കുറച്ച് കളമശേരിയിൽ കിട്ടുമെന്നു മറുപടി.
2 രൂപയുടെ ലാഭത്തിനു വേണ്ടി മഞ്ഞുമ്മലിൽ നിന്നു 25 രൂപയുടെ പെട്രോൾ കത്തിക്കണോ എന്ന ചോദ്യത്തിന് അത്രയ്ക്കു ചിന്തിച്ചില്ലെന്ന് ഉത്തരം.
ഇടപ്പള്ളി ടോൾ വ്യാപാരമേഖലയാണ്. അവിടെ നിന്നു പലചരക്കു സാധനങ്ങൾ വാങ്ങാതെ ലാഭം നോക്കി ഗൃഹനാഥൻ കാറുമായെത്തിയതു കിലോമീറ്ററുകൾ താണ്ടി സൗത്ത് കളമശേരിയിൽ.
ഇവിടെ മൊത്തവ്യാപാരക്കടയിൽ നിന്നു ചില്ലറ വിൽപനയ്ക്കു മൊത്തവ്യാപാരത്തിൽ നിശ്ചയിച്ചിട്ടുള്ള വിലയേ ഈടാക്കൂ എന്ന പ്രത്യേകതയാണ് ഇദ്ദേഹത്തെആകർഷിച്ചത്.
പിറവം രാമമംഗലത്ത് പൊലീസിനു മുന്നിൽ അപ്രതീക്ഷിതമായാണ് ഒരു കാർ വന്നു പെട്ടത്. ‘മുടിവെട്ടാൻ പോവുകയാ സാറെ.’ ലോക്ഡൗൺ സമയത്ത് ബാർബർ ഷോപ്പ് ഇല്ലെന്നു പൊലീസ്. ‘വല്യച്ഛന്റെ മകനാണു മുടിവെട്ടുന്നത്’. തട്ടിപ്പു മനസിലാക്കിയ പൊലീസ് വാഹനം പിടിച്ചെടുത്തു സ്റ്റേഷനിൽ എത്തിച്ചു.
കേസെടുത്തപ്പോഴേക്കും ഭാര്യ സ്ഥലത്തെത്തി. പൊലീസ് ചെയ്തത് വളരെ നല്ല കാര്യമാണെന്നായിരുന്നു അവരുടെ നിലപാട്. പല വട്ടം താൻ മുന്നറിയിപ്പു നൽകിയെങ്കിലും ഭർത്താവ് കൂട്ടാക്കിയില്ലെന്നും അവർ പറഞ്ഞു. ഭാര്യയുടെ ജാമ്യത്തിൽ ഭർത്താവിനെ വിട്ടയച്ചു.
നെയ്യുള്ള ഇറച്ചി തേടി കറങ്ങിയയാൾ വരാപ്പുഴയിൽ െസക്ടറൽ മജിസ്ട്രേട്ടിനു മുന്നിൽ കുടുങ്ങി. വീടിന്റെ സമീപത്തെ ഇറിച്ചിക്കടയിൽ നെയ്യുള്ള ഇറച്ചി ലഭ്യമല്ലെന്നായിരുന്നു വിശദീകരണം. വിജനമായ റോഡിൽ ഡ്രൈവിങ് പഠിക്കാനിറങ്ങിയ ദമ്പതിമാരും ഇവിടെ പരിശോധനയിൽ കുടുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക