കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായതോടെ വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനാവാതെ ലക്ഷക്കണക്കിന് പ്രവാസികൾ. പല രാജ്യങ്ങളും യാത്രാവിലക്ക് ഏർപ്പെടുത്തിയതിനാൽ വിസ കാലാവധി തീർന്ന് ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ.
കോവിഡ് ഇളവുകൾക്കിടെ നിരവധി പ്രവാസികൾ നാട്ടിലെത്തിയിരുന്നു. ഇതിനിടെ, കൊവിഡ് രണ്ടാം തരംഗം ശക്തമായതോടെ മിക്ക രാജ്യങ്ങളും പ്രവാസികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. പ്രവാസികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന സൗദി അറേബ്യയും യുഎയുമാണ് യാത്രാ വിലക്കിൽ കടുത്ത നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നത്. അനിശ്ചിതമായാണ് പല വിദേശ രാജ്യങ്ങളും യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന കുറച്ച് നാളത്തെ അവധിയെടുത്ത് നാട്ടിലെത്തിയ പ്രവാസികളാണ് ഏറ്റവും കൂടുതൽ ദുരിതത്തിലായത്.
ഇനി എന്ന് മടങ്ങാനാവുമെന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല. വിദേശത്ത് തിരിച്ചെത്തിയാൽ ജോലി എന്താവുമെന്ന ആശങ്കയും ഇവർക്കുണ്ട്. വിസ കാലാവധിയും ജോലിയും നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ ചിലരെങ്കിലും വിലക്കില്ലാത്ത രാജ്യങ്ങൾ വഴി വൻ തുക യാത്രക്ക് ചിലവിട്ട് തിരിച്ച് പോകുന്നുണ്ട്. നാട്ടിൽ കുടുങ്ങിയ വരിൽ ഭൂരിഭാഗവും തൊഴിലാളികളാണ്. അതിനാൽ അവർക്ക് ഈ രീതിയിൽ മടങ്ങാനാവില്ല. വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ വിസ കാലാവധി നീട്ടി നൽകാനുള്ള നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക