രജനികാന്ത്, വിജയ് തുടങ്ങിയ നടന്മാരെപോലെ സ്റ്റാർഡം ഉള്ള നടൻമാർ മലയാളത്തിൽ ഇല്ലാത്തത് എന്ത് എന്ന ചോദ്യത്തെ തുടർന്നുള്ള വിവാദത്തിൽ മറുപടിയുമായി ഒമർ ലുലു. വിഷയത്തിൽ സംവിധായകൻ അൽഫോൻസ് പുത്രൻ ഉൾപ്പടെയുള്ളവർ താൻ ഉദ്ദേശിച്ച കാര്യങ്ങളെ തെറ്റായി വായിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
പഴയ മോഹൻലാലിനെപ്പോലെ ഡാൻസും പാട്ടും ആക്ഷനും എല്ലാം ഒന്നിച്ച് ചെയ്യുന്ന നടൻമാർ ഇന്ന് മലയാളത്തിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് ഒമർ ലുലു വിവാദത്തെക്കുറിച്ച് സംസാരിച്ചത്.
ഒമർ ലുലുവിന്റെ വാക്കുകൾ:
അത് അൽഫോൻസിന് തെറ്റുപറ്റിയതാണ്. ഞാൻ ഉദേശിച്ചത് സൗത്ത് ഇന്ത്യൻ നടന്മാരെക്കുറിച്ചാണ്. അൽഫോൻസ് ഷാരൂഖ് ഖാൻ, ആമിർ ഖാൻ, കമൽ സാർ അങ്ങനെ പാൻ ഇന്ത്യൻ ലെവലിലേക്ക് ചിന്തിച്ചു. ഞാൻ സൗത്ത് എന്ന് അതിൽ മെൻഷൻ ചെയ്തിരുന്നില്ല.
ഞാൻ ഉദ്ദേശിച്ചതും അദ്ദേഹം ഉദ്ദേശിച്ചതും വേറെ വേറെയാണ്. അതുകൊണ്ടു മറുപടി നൽകിയില്ല. ഞാൻ ബോളിവുഡിൽ ഒരു ആൽബം ചെയ്യാൻ പോയപ്പോൾ അവിടെ അല്ലു അർജുൻ അറിയാം, പ്രഭാസിന്റെ അറിയാം യാഷിനെ അറിയാം. പക്ഷേ സാധാരണക്കാർക്ക് നമ്മുടെ നടന്മാരെ അറിയില്ല.
ലാലേട്ടനെ പോലും കമ്പനി എന്ന സിനിമയുടെ കാര്യം പറഞ്ഞപ്പോൾ ആണ് മനസ്സിലായത്. അല്ലു അർജുൻ ഒന്നും ബിഗ് ബജറ്റ് സിനിമ ചെയ്തിട്ടില്ല. പഴയ ലാലേട്ടനെപ്പോലെ ആക്ഷനും ഡാൻസും എല്ലാം ഒന്നിച്ചു ചെയ്യാൻ പറ്റിയ ഒരു സ്റ്റാർ ഇന്ന് മലയാളത്തിലില്ല.
അങ്ങനെ ഒരു സ്റ്റാർ വരണം. പുതിയ നടന്മാരിൽ ഏറ്റവും ഇഷ്ടം ഫഹദിനെയാണ്. എന്നാൽ പഴയ ലാലേട്ടനെ പോലെ രാജാവിന്റെ മകനോ അറിയണോ ഒന്നും ചെയ്യാൻ പറ്റില്ല. അല്ലെങ്കിൽ മമ്മൂക്ക ചെയ്തപോലെ വടക്കൻ വീരഗാഥ ചെയ്യാൻ പറ്റില്ല. അങ്ങനെ ഒരു നടൻ വേണമെന്നാണ് ഉദേശിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ഒമർ ലുലു ഫേസ്ബുക്കിലൂടെ ചോദ്യം ഉന്നയിച്ചത്. രജനി,ചിരഞ്ജീവി,അല്ലൂ അർജ്ജുൻ,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും കെജിഎഫിലൂടെ യാഷും നേടിയ സ്റ്റാർഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന് ഉണ്ടോ.
ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത് ? ഒമർ ലുലു ചോദിച്ചു.
‘ഇവിടെ കേരളത്തിൽ വിജയ് സിനിമക്ക് കിട്ടുന്ന ഇനീഷ്യൽ മാത്രം നോക്കിയാൽ മതി അതിന്റെ പകുതി എങ്കിലും ഇനീഷ്യൽ നമ്മുടെ ഏതെങ്കിലും നടൻമാർക്ക് അന്യ സംസ്ഥാനത്ത് കിട്ടുമോ’ എന്ന് ഒമർ ലുലു ചോദിക്കുന്നു.
ഇതൊരു ഫാൻ ഫൈറ്റ് അല്ലെന്നും ഒരു തുറന്ന ചർച്ച മാത്രമാണ് താൻ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
തൊട്ടുപിന്നാലെ തന്നെ ഒമർ ലുലുവിന്റെ പോസ്റ്റിന് താഴെ മറുപടിയുമായി അൽഫോൻസ് പുത്രനും എത്തി. അഭിനയം, ഡാൻസ്, ഡയലോഗ്, സ്റ്റൈൽ, ആറ്റിട്യൂഡ് ഇവ മുഖ്യം ബിഗിലേ..
ഈ പറഞ്ഞ ലിസ്റ്റിൽ ആമിർ ഖാൻ, ഷാറുഖ് ഖാൻ, കമൽ ഹാസൻ എന്താണ് ഇല്ലാത്തത് ഒമറേ? മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്.. എല്ലാവർക്കും ഇത് ഈസി ആയിട്ട് പറ്റുമെന്ന് തോന്നുന്നു.
പാൻ ഇന്ത്യൻ സ്ക്രിപ്റ്റിൽ ഇവർ അഭിനയിച്ചാൽ നടക്കാവുന്നതേയുള്ളു എന്ന് തോന്നുന്നു. ഇപ്പൊ ഓൺലൈനിൽ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ.
ഒരു 100 കോടി ബജറ്റിൽ നിർമിച്ച നല്ല സ്ക്രിപ്റ്റും അവതരണവും ഉള്ള ചിത്രം വന്നാൽ സ്റ്റീവൻ സ്പിൽബർഗ് പോലും ചിലപ്പോ അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. അതും വൈകാതെ നടക്കാൻ സാധ്യതയുണ്ട്, എന്നാണ് അൽഫോൻസ് പുത്രൻ നൽകിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക