മാനവികതയുടെ ഉദാത്തമായ കഥ പറയുകയാണ് മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരിയിലെ മഹല്ല് കമ്മിറ്റി.
കോട്ടുവാട് വടക്കേത്തൊടി കോളനിയിലെ പരേതനായ വി.ടി രമേശിന്റെ മൂത്തമകള്‍ സത്യവാണിയുടെ പഠനം പൂര്‍ത്തിയാക്കാന്‍ കനിവിന്റെ കരങ്ങള്‍ നീട്ടിയ മഹല്ല് കമ്മിറ്റിയുടെ കഥ ഉസ്മാന് ഇരിങ്ങാട്ടിരിയാണ് സോഷ്യല്‍ മീഡിയക്ക് മുമ്പാകെ വച്ചത്. മംഗലാപുരത്തെ ഒരു സ്വകാര്യ നഴ്സിംഗ് കോളേജിലാണ് സത്യവാണി പഠിക്കുന്നത് .
കോളജിലെ വാര്‍ഷിക ഫീസ് ഒരു ലക്ഷം രൂപയാണ്. പഠനത്തിനു ചേര്‍ന്ന ഉടന്‍തന്നെ സത്യവാണിയുടെ അച്ഛന് മരിച്ചു. പ്രതീക്ഷകള്‍ അറ്റുപോയ നിമിഷത്തിലാണ് മഹല്ല് കമ്മിറ്റി ഇടപെടുന്നതും ആ കുട്ടിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതും. 2018ല്‍ എഴുതിയ കുറിപ്പാണ് നന്മകൊണ്ട് വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നത്.
ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
തമാശയായോ കളിയാക്കിയോ പൊതുവേ പറയാറുള്ള ഒരു പ്രയോഗമാണ് ‘പള്ളീ പോയി പറയ് ‘ എന്നത്..
ആ പ്രയോഗം എങ്ങനെ വന്നു എന്നറിയില്ല . എന്നാൽ പള്ളിയില്‍ പോയി പറഞ്ഞാലും ചിലതൊക്കെ നടക്കും എന്നതിന് മലപ്പുറം ജില്ലയിലെ രാമപുരത്ത് നിന്നും വന്ന ,
ഒരു വേറിട്ട വാര്‍ത്ത തെളിയിച്ചിരിക്കുകയാണ് .
കോട്ടുവാട് വടക്കേത്തൊടി കോളനിയിലെ പരേതനായ വി.ടി രമേശിന്റെ മൂത്തമകള്‍
സത്യവാണി നഴ്സിംഗ് വിദ്യാര്‍ഥിയാണ് .
മംഗലാപുരത്തെ ഒരു സ്വകാര്യ നഴ്സിംഗ് കോളേജിലാണ് സത്യവാണി പഠിക്കുന്നത് . കോളേജിലെ
വാർഷിക ഫീസ് ഒരു ലക്ഷം രൂപയാണ്.
ദൗർഭാഗ്യകരമെന്ന് പറയട്ടേ,
പഠനം ആരംഭിച്ച ഉടനെ രോഗിയായിരുന്ന
അവളുടെ അച്ഛന് മരിച്ചു .
ചികിത്സയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ കടബാധ്യതയും ബാങ്ക് ലോണുകളും അവളുടെ കുടുംബത്തെ മാനസികമായും സാമ്പത്തികമായും തകര്‍ത്തു കളഞ്ഞു .
സത്യവാണിയുടെ പഠനം മുടങ്ങുന്ന അവസ്ഥവരെയെത്തി . ഫീസ് അടക്കാത്ത കാരണത്താല്‍ കോളേജില്‍ നിന്ന് പുറത്താക്കല്‍ ഭീഷണി വരെ വന്നു .
സത്യവാണിയും അമ്മ ശാന്തയും ഏക സഹോദരന് വിഗ്നേഷും സഹായത്തിനായി പലവാതിലും മുട്ടി .
പലയാളുകളെയും കണ്ടു . നിരാശ മാത്രമായിരുന്നു ഫലം .
ഒടുവില്‍ ഒരു അയല്‍ക്കാരനാണ് ശാന്തയോട് പള്ളിയില്‍ പോയി പറയാന്‍ പറഞ്ഞത് .
അങ്ങനെയാണ് ശാന്ത സത്യവാണിയുടെ കയ്യും പിടിച്ച് മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി മഹല്ല് കമ്മിറ്റിയുടെ അടുത്തെത്തുന്നത് .
ശാന്ത വിഷയങ്ങള്‍ കമ്മറ്റി അധികൃതരെ അറിയിച്ചു . ഉടനെ കമ്മിറ്റിയിലെ ഒരു ഉദാരമതിയുടെ സഹായത്തോടെ കോളേജിലെ ഫീസ് ഇനത്തിലുള്ള കടബാധ്യതകള്‍ മഹല്ല് കമ്മിറ്റി ഏറ്റെടുത്തു .
മഹല്ല് പ്രസിഡണ്ട് എൻ.മുഹമ്മദ് മുസ്ല്യാര്‍ , ഖത്തീബ് അശ്റഫ് ഫൈസി മുള്ള്യാകുർശി, സെക്രട്ടറി കല്ലൻ കുന്നൻ മൊയ്തി, ട്രഷറർ കക്കാട്ടിൽ ഹംസ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികൾ കഴിഞ്ഞ ദിവസം സത്യവാണിയുടെ വീട്ടിലെത്തി ഫീസ് അടച്ച രേഖകൾ കൈമാറുന്ന ഫോട്ടോയാണ് ഇതോടൊപ്പം.
ഇതരമതക്കാരായതിന്റെ പേരില്‍ പരസ്പര വിദ്വേഷവും പകയും അക്രമവും കൊലപാതകങ്ങള്‍ വരെ നടക്കുന്ന നമ്മുടെ രാജ്യത്ത്
ഇത്തരം നന്മ മുറ്റിയ
വാര്‍ത്തകള്‍ ഉളവാക്കുന്ന സന്തോഷവും ആശ്വാസവും തെല്ലൊന്നുമല്ല ..!
നിലനിൽക്കട്ടേ മനുഷ്യ സ്നേഹവും മാനവികതയും
തുടരട്ടേ മഹനീയമായ ഇത്തരം മാതൃകകൾ..
– ഉസ്മാൻ ഇരിങ്ങാട്ടിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക