കോവിഡ് വാക്സിൻ സ്വീകരച്ചവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ഭാഗ്യശാലികൾക്ക് ഒരു മില്ല്യൺ ഡോളർ സമ്മാനം പ്രഖ്യാപിച്ച് അമേരിക്ക.
അമേരിക്കയിലെ ഒഹിയോയിലാണ് വാക്സിൻ സ്വീകരിച്ചവർക്ക് ഒരു മില്യൺ ഡോളറിന്റെ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഗവർണർ മൈക്ക് ഡിവൈൻ ആണ് പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയിൽ കോവിഡ് വാക്സിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്ക സമ്മാന പദ്ധതികളുമായി രംഗത്തെത്തിയിരിക്കുന്നത്.
വാക്സിൻ സ്വീകരിച്ചവരെ നറുക്കെടുപ്പിന്റെ ഭാഗമാക്കും. കൂടുതൽ പേരെ വാക്സിനേഷന്റെ ഭാഗമാക്കുകയാണ് ഈ സമ്മാന പദ്ധതിയുടെ ലക്ഷ്യം.
ഒഹിയോ ഗവർണർ മൈക്ക് ഡിവൈൻ ആണ് വാക്സിൻ സ്വീകരിച്ച അമേരിക്കൻ വോട്ടർമാർക്ക് ഒരു മില്യൺ ഡോളർ (ഏകദേശം 7 കോടിയിലേറെ രൂപ) ഭാഗ്യക്കുറി ഏർപ്പെടുത്തിയിരിക്കുന്നത്.
മെയ് 26 മുതൽ പ്രത്യേക നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുക. ഒരു ഡോസ് എങ്കിലും വാക്സിൻ സ്വീകരിച്ച പ്രായപൂർത്തിയായവരുടെ പേരുകളാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തുക.
അദ്ദേഹം തന്റെ ട്വിറ്റർ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടർ പട്ടികയിൽ നിന്നാണ് നറുക്കെടുപ്പിനുള്ള പേരുകൾ ശേഖരിക്കുന്നത്.
എന്നാൽ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടാത്ത അർഹരായവർ ഉണ്ടെങ്കിൽ അവരുടെ പേരുകൾ ഉൾപ്പെടുത്താൻ ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒഹിയോ ലോട്ടറി ആണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. എന്നാൽ ഭാഗ്യശാലികൾക്കുള്ള സമ്മാനത്തുക ഏർപ്പെടുത്തിയിരിക്കുന്നത് ഒഹിയോ ആരോഗ്യ വകുപ്പാണ്. ഒരു മില്യൺ ഡോളർ സമ്മാനം എന്ന ആശയം മണ്ടത്തരമാണെന്നും പണം അനാവശ്യമായി നഷ്ടപ്പെടുത്തുകയാണെന്നും ആളുകൾക്ക് തോന്നിയേക്കാം.
എന്നാൽ കോവിഡ് വാക്സിൻ സുലഭമായ സാഹചര്യത്തിലും കുത്തിവയ്പ്പെടുക്കാതെ കോവിഡിന് ഇരയായി മരണപ്പെടുന്നതാണ് അതിനേക്കാൾ വലിയ നഷ്ടമെന്ന് മൈക്ക് ഡിവൈൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക