കോവിഡ് വാക്സിൻ സ്വീകരിച്ച ഗർഭിണികളിൽ നടത്തിയ പഠനത്തിൽ പ്ലാസന്റയെ ദോഷകരമായി ബാധിച്ചതിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി ജേണലിലെ റിപ്പോർട്ട്.
പ്ലാസന്റ ഒരു വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പോലെയാണ്. ഗർഭാവസ്ഥയിൽ എന്തെങ്കിലും സംഭവിച്ചാൽ, എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ പ്ലാസന്റയിലെ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ഫെയ്ൻബെർഗ് സ്കൂൾ ഓഫ് മെഡിസിനിലെ പാത്തോളജി അസിസ്റ്റന്റ് പ്രൊഫസ്സറായ ഡോ. ജെഫറി ഗോൾഡ്സ്റ്റൈൻ പറഞ്ഞു.
ഗർഭാവസ്ഥയിൽ സ്ത്രീകൾക്ക് കോവിഡ് -19 വാക്സിനുകൾ നൽകുന്നതിന്റെ സുരക്ഷിതത്വവും നിലവിൽ പഠന വിഷയമായി തുടരുന്നു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഇന്ത്യയിലെ വാക്സിനേഷൻ പ്രോട്ടോക്കോൾ വിലക്ക് ഏർപ്പെടുത്തുമ്പോൾ, യുഎസ്, ബ്രസീൽ തുടങ്ങിയ ചില രാജ്യങ്ങൾ വാക്സിൻ ശുപാർശ ചെയ്യുന്നുണ്ട്.
ഗർഭാവസ്ഥയിലെ പ്രധാന അവയവമായ പ്ലാസന്റയിൽ കോവിഡ് വാക്സിൻ സ്വീകരിക്കുമ്പോൾ ഉണ്ടാക്കുന്ന അനന്തരഫലത്തെക്കുറിച്ചുള്ള ആദ്യ പഠനമാണിതെന്ന് രചയിതാക്കൾ പറയുന്നു.
ചിക്കാഗോയിലെ പ്രെന്റിസ് വിമൻസ് ഹോസ്പിറ്റലിൽ വാക്സിനേഷൻ സ്വീകരിച്ച 84 ഗർഭിണികളിൽ നിന്നും വാക്സിനേഷൻ സ്വീകരിക്കാത്ത 116 ഗർഭിണികളിൽ നിന്നും പ്ലാസന്റ ഗവേഷകർ ശേഖരിക്കുകയും ശിശുവിന്റെ ജനനത്തിന് ശേഷം പ്ലാസന്റയെ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തു.
ഗർഭാവസ്ഥയിൽ രൂപം കൊള്ളുന്ന ആദ്യത്തെ അവയവമാണ് പ്ലാസന്റ. ഗര്‍ഭസ്ഥ ശിശുവിൽ ശ്വാസകോശങ്ങൾ വികസിക്കുമ്പോൾ ഓക്സിജൻ നൽകുന്നതിനും, കുടൽ രൂപപ്പെടുമ്പോൾ പോഷകാഹാരം എത്തിക്കുന്നതിനും, മറ്റു മിക്ക അവയവങ്ങളുടെയും രൂപവത്കരണ സമയത്ത് ഇത് വ്യത്യസ്ത ചുമതലകൾ നിർവഹിക്കുന്നു. കൂടാതെ, പ്ലാസെന്റ ഹോർമോണുകളെയും രോഗപ്രതിരോധ സംവിധാനത്തെയും കൈകാര്യം ചെയ്യുന്നു.
2020 മെയ് മാസത്തിൽ ശാസ്ത്രജ്ഞർ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ പാത്തോളജിയിൽ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു.
ആ പഠനത്തിൽ കൊറോണ വൈറസിന് പോസിറ്റീവായ ഗർഭിണികളുടെ പ്ലാസെന്റയിൽ ക്ഷതമേറ്റതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു.
ഗർഭിണികൾ കോവിഡ് വാക്സിനേഷനു ശേഷം കോവിഡ് ആന്റിബോഡികൾ നിർമ്മിക്കുകയും അവയെ ഗര്‍ഭസ്ഥ ശിശുവിലേക്ക് വിജയകരമായി മാറ്റുകയും ചെയ്യുന്നുതായി ശാസ്ത്രജ്ഞർ ഈ വർഷം ഏപ്രിലിൽ അമേരിക്കൻ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ ഈ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഗര്‍ഭസ്ഥ ശിശുക്കൾക്ക് കോവിഡ് ആന്റിബോഡികൾ ലഭിക്കാനുള്ള ഏക മാർഗം അവരുടെ അമ്മയിൽ നിന്നാണ്.
വാക്സിൻ ശിശുവിന്റെ അപകടാവസ്ഥയ്ക്ക് കാരണമാകുമെന്നും അത് അബോർഷനിലേക്ക് നയിക്കുമെന്നും ഉള്ള ആശങ്ക ഇന്റർനെറ്റിൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഈ കണ്ടെത്തലുകൾ തെറ്റാണെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നതാണ് പുതിയ പഠനങ്ങളെന്ന് ഗോൾഡ്സ്റ്റൈൻ പറഞ്ഞു.
ഗർഭധാരണം പ്ലാൻ ചെയ്യുന്നവർ വാക്സിൻ സ്വീകരിക്കുന്നത് സുരക്ഷിതമാണോയെന്നത് പലരുടെയും പ്രധാന സംശയമാണ്. കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നവരും അടുത്തു തന്നെ കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നവർക്കും വാക്സിനെടുക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് സ്ത്രീകളിലെയും പുരുഷൻമാരിലെയും പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്നതിന് യാതൊരു ശാസ്ത്രീയമായ തെളിവുകളുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക