തിരുവനന്തപുരം: കൊവിഡ് മുക്തരായവരില്‍ കണ്ടുവരുന്ന അപകടകാരിയായ ബ്ലാക്ക് ഫംഗല്‍ ബാധ കേരളത്തിലും. മഹാരാഷ്ട്രയിലും ഗുജറാത്തിലും മറ്റും കണ്ടുവന്ന ഈ പ്രത്യേക ഫംഗല്‍ ഇന്ഫെക്ഷന് കേരളത്തിലും അപൂര്‍വ്വമായി ദൃശ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് വരുന്നതിന് മുന്‍പും ഇത്തരത്തിലുള്ള ഇന്ഫെക്ഷന് ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് സാമ്പിള്‍ എടുത്ത് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജുകളിലെ ഇന്ഫെക്ഷന് ഡിസീസ് ഡിപാര്ട്ട്മെന്റിന്റെയും സഹായത്തോടെയാണ് പരിശോധനകള്‍.
കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ മുക്കന്നൂരില്‍ നിന്നുള്ള 46 കാരിയായ സ്ത്രീയില്‍ ബ്ലാക്ക് ഫംഗല്‍ ബാധ റിപ്പോര്‍ട്ട് ചെയ്യുകയും അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.
മൂക്കിലെ തടസ്സം, കണ്ണിലെയും കവിളിലെയും നീര്‍വീക്കം, മൂക്കില്‍ കറുത്ത വരണ്ട പുറംതോട് തുടങ്ങിയ ലക്ഷണങ്ങളാണ് ഫംഗല്‍ ഇന്‍ഫെക്ഷന്റെ സൂചനകള്‍.
കൊവിഡ് ബാധിതരിലും രോഗ മുക്തരിലും കണ്ടുവരുന്ന ഫംഗസ് ബാധ ബയോപ്സിയിലൂടെ നടത്തി ആന്റി ഫംഗല്‍ തെറാപ്പി ആരംഭിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന ‘ബ്ലാക്ക് ഫംഗസ്’ ബാധ മ്യുകോര്‍മൈകോസിസ് എന്നും അറിയപ്പെടുന്നു.
മ്യൂക്കോര്‍മിസെറ്റസ് എന്ന പൂപ്പല്‍ മൂലമുണ്ടാകുന്ന ബ്ലാക്ക് ഫംഗസ് ബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരെയാണ് പ്രധാനമായും ബാധിക്കുന്നത്.
അവയവ മാറ്റിവയ്ക്കല്‍ അടക്കമുള്ള ശസ്ത്രക്രിയകള്‍ക്കിടയിലും തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയിലിരിക്കുമ്പോളും ഈ ഫംഗല്‍ ബാധയുണ്ടാകാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക