തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമായ തൃശൂർ ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്നു അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. അടുത്ത ഞായറാഴ്ച വരെ ജില്ലയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ഡൗൺ സംബന്ധിച്ച് കലക്ടർ മാർഗനിർദേശം പുറപ്പെടുവിച്ചു. മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. അനുവദനീയമായ സ്ഥാപനങ്ങളിൽ ഒരേ സമയം മൂന്ന് ഉപഭോക്താക്കളിൽ കൂടുതൽ പേർ പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.
1. ആരാധനാലയങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കരുത്. 2. ഷെഡ്യൂൾഡ് ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകൾ തിങ്കൾ വ്യാഴം ദിവസങ്ങളിലും മിനിമം ജീവനക്കാരെ നിയോഗിച്ച് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നു വരെ പ്രവർത്തിക്കാവുന്നതാണ്. 3. അവശ്യസാധന കടകളിലെ വിൽപ്പന ആർ.ആർ.ടികൾ, വാർഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്.
4. റേഷൻകട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകൾ, പാൽ സൊസൈറ്റികൾ എന്നിവ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ പ്രവർത്തിക്കാം.
5. പലചരക്കുകട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം – പച്ചക്കറി കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെയും മത്സ്യം, മാംസം, കോഴിക്കട കോൾഡ് സ്റ്റോറേജ് എന്നിവ ശനിയാഴ്ച ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒന്നു വരെയും ഹോട്ടലുകളും മറ്റു ഭക്ഷ്യഭോജന കടകളും രാവിലെ എട്ട് മുതൽ വൈകീട്ട് ഏഴ് വരെയും പ്രവർത്തിക്കാം (പാർസൽ മാത്രം).
6. വിവാഹാഘോഷങ്ങളും മറ്റു ആഘോഷങ്ങളും മാറ്റിവെക്കണം. എന്നാൽ, അടിയന്തര സാഹചര്യം വന്നാൽ വധൂവരന്മാരും മാതാപിതാക്കളും അടക്കം പരമാവധി 20 പേരെ പങ്കെടുപ്പിച്ച് വിവാഹം ചടങ്ങുമാത്രമായി നടത്താം. വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ അനുവദനീയമല്ല.
7. പാൽ, പത്ര വിതരണം, തപാൽ വിതരണം എന്നിവ രാവിലെ എട്ടിനു മുൻപു പൂർത്തിയാക്കണം. പാൽ സംഭരണം ഉച്ചയ്ക്കു രണ്ടു വരെ നടത്താം.
8. ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്സൽ സർവീസും അനുവദിക്കില്ല.
9. ഇലക്ട്രിക്കൽ, പ്ലംബിങ്, ടെലികമ്മ്യൂണിക്കേഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ടെക്നീഷ്യൻസിന് ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങൾക്ക് തിരിച്ചറിയൽ രേഖ സഹിതം യാത്ര ചെയ്യാം. ഹോം നഴ്സുകൾ, വീട്ടുപണികൾക്കായി സഞ്ചരിക്കുന്നവർ എന്നിവർ ഓൺലൈൻ പാസ് ലഭ്യമാക്കി യാത്ര ചെയ്യണം.
10. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്ബുകൾ, എടിഎമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവ എല്ലാ ദിവസവും പ്രവർത്തിക്കും.
മറ്റു നിയന്ത്രണങ്ങൾ
ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കർശനമായി നിയന്ത്രിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങൾ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതു നിർബന്ധമാണ്.
മാധ്യമ പ്രവർത്തകർക്കു ജില്ലയിലേക്കു പ്രവേശിക്കുന്നതിനും ജില്ല വിട്ടു പോകുന്നതിനും പൊലീസിന്റെ പ്രത്യേക പാസ് വേണം. പാസുകൾ pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിച്ചാൽ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക