ഇസ്രയേൽ– പലസ്തീൻ സംഘർഷം ഏഴാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. ലോകരാജ്യങ്ങൾ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. ഇരുരാജ്യങ്ങളെയും പിന്തുണച്ച് ഒട്ടേറെ പേർ രംഗത്തുണ്ട്.
എഴുത്തുകാരൻ ബെന്യാമിനോട് പലസ്തീൻ വിഷയത്തിൽ ആർക്കൊപ്പമാണെന്ന് ചോദിച്ചവർക്കുള്ള മറുപടി പങ്കുവച്ച് അദ്ദേഹം രംഗത്തെത്തി.
പലയാവർത്തി വ്യക്തിമാക്കിയതാണെന്നും അന്നും ഇന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നും ജാതി മത വംശ രാഷ്ട്രീയത്തിനു അതിതമായി നിസ്സഹായകരായ സാധാരണ മനുഷ്യർക്കൊപ്പമാണെന്നും അദ്ദേഹം പറയുന്നു.
കുറിപ്പ് വായിക്കാം:
പലസ്തീൻ വിഷയത്തിൽ നിങ്ങൾക്ക് അഭിപ്രായം ഒന്നും ഇല്ലേ? ഉണ്ടല്ലോ. ലോകരാഷ്ട്രീയം വായിച്ചു മനസിലാക്കി തുടങ്ങിയ കാലം മുതൽ ഇതേ വിഷയത്തിലും എന്റെ അഭിപ്രായം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. അത് ഓരോ തവണയും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ആവർത്തിക്കേണ്ടതില്ല.
അന്ന് നിങ്ങളത് കേട്ടോ ഇല്ലയോ എന്നത് എന്റെ പ്രശ്നം അല്ല. എന്നാലും ഒരു പ്രാവശ്യം കൂടി പറയാം. സന്ദേഹങ്ങൾക്ക് ഇടയില്ലാത്തവിധം അത് പലസ്തീൻ ജനതയ്ക്ക് ഒപ്പം ആണ്.
എന്നു പറഞ്ഞാൽ വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാൻ വിധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങൾക്കൊപ്പം.
ശ്രീലങ്കയിൽ ഞാൻ തമിഴർക്കൊപ്പം ആണ്. മ്യാൻമാറിൽ രോഹിങ്ക്യകൾക്കൊപ്പം. തിബത്തിൽ ബുദ്ധന്മാർക്കൊപ്പം. കാശ്മീരിൽ പണ്ഡിറ്റുകൾക്കൊപ്പം. തുർക്കിയിൽ കുർദുകൾക്കൊപ്പം. ഇറാഖിൽ യസിദികൾക്കൊപ്പം. സിറിയയിൽ ക്രിസ്ത്യാനികൾക്കൊപ്പം. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപുള്ള ജർമനിയിലെ / യൂറോപ്പിലെ ജൂതന്മാർക്കൊപ്പം.ഒരിക്കൽ കൂടി പറയുന്നു. ജാതി മത വംശ രാഷ്ട്രീയത്തിനു അതിതമായി നിസ്സഹായകരായ സാധാരണ മനുഷ്യർക്കൊപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക