18 നും 44 നുമിടയിൽ പ്രായമായമുള്ളവർക്ക് നൽകാനുള്ള കോവിഡ് വാക്സിൻ എത്തി. ആദ്യ ഘട്ടമായി 38,000 ഡോസാണ് ഞായറാഴ്ച എത്തിയത്. ഇതിൽ 27,000 ഡോസ് കോവി ഷീൽഡും 11,000 കോവാക്സിനുമാണ്. സംസ്ഥാന സർക്കാർ വിലകൊടുത്ത് വാങ്ങിയതിൽനിന്നാണ് 18–- -44 വിഭാഗത്തിനുള്ള വാക്സിൻ നൽകുന്നത്. ഗുരുതര രോഗമുള്ളവർക്കാണ് ആദ്യം വാക്സിൻ നൽകുക.ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
മുൻഗണന ലഭിക്കാൻ
18–- – 44 വിഭാഗത്തിൽപെടുന്നവർ വാക്സിൻ ലഭിക്കുന്നതിനായി www.cowin.gov.in പോർട്ടലിൽ മൊബൈൽ നമ്പറും ആധാർ നമ്പറും നൽകി രജിസ്റ്റർ ചെയ്യണം. വാക്സിനേഷൻ നൽകുന്നതിൽ ഹൃദ്രോഗമുൾപ്പടെയുളള രോഗമുള്ളവർക്ക് മുൻഗണന ലഭിക്കും. മുൻഗണന ലഭിക്കാൻ covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റിൽ അടിസ്ഥാന വിവരങ്ങളും രോഗവിവരങ്ങളും വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ നിശ്ചിത ഫോർമാറ്റിൽ അപ്ലോഡ് ചെയ്യണം.
മുൻഗണന ലഭിക്കുന്ന രോഗങ്ങളുടെ പട്ടികയും രോഗവിവരം സംബന്ധിച്ച് അപ് ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റിന്റെ മാതൃകയും dhs.kerala.gov.in, arogyakeralam.gov.in, sha.kerala.gov.in വെബ് സൈറ്റുകളിൽ ലഭ്യമാണ്. രോഗവിവരം വ്യക്തമാക്കുന്നതിനു ചികിത്സിക്കുന്ന ഡോക്ടറോ അംഗീകൃത മെഡിക്കൽ പ്രാക്ടീഷണറോ അവരുടെ സീലും ഒപ്പും സഹിതം നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റാണ് ഉപയോഗിക്കേണ്ടത്.
എസ്എംഎസ് വരും
വാക്സിനേഷൻ കേന്ദ്രം, തിയതി, സമയം എന്നിവ എസ്എംഎസ് വഴി അറിഞ്ഞാൽ വാക്സിൻ സ്വീകരിക്കാം. വാക്സിനേഷൻ വിവരം അറിയിച്ചുകൊണ്ടുള്ള എസ്എംഎസും സന്ദേശവും തിരിച്ചറിയൽ രേഖയും രോഗവിവരം സംബന്ധിച്ച സർട്ടിഫിക്കറ്റും വാക്സിനേഷൻ കേന്ദ്രത്തിൽ ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക