ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ഉപദേശക കമ്മിറ്റി രൂപീകരിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. 14അംഗ കമ്മിറ്റിയില്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ എം.എല്‍.എമാരാണ് ഭൂരിഭാഗവും.
മേയ് 13 ന് വിളിച്ചുചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പാസാക്കിയ പ്രമേയത്തിന് തുടര്‍ച്ചയായാണ് കമ്മിറ്റി രൂപീകരണം. മുന്‍ ആരോഗ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ സി. വിജയഭാസ്കര്‍, ജി.കെ മണി (പി.എം.കെ), നഗര്‍ നാഗേന്ദ്രന് (ബി.ജെ.പി), സുസന്‍ തിരുമലൈകുമാര്‍ (എം.ഡി.എം.കെ), എസ്.എസ് ബാലാജി (വി.സി.കെ), ഡോ. ജവഹറുള്ള (എം.എം.കെ), ആര് ഈശ്വരന് (കെ.എം.ഡി.കെ), ടി. വേല്‍മുരുഗന്‍ (ടി.വി.കെ), പൂവൈ ജഗന് മൂര്‍ത്തി (പി.ബി) എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.
എം.കെ സ്റ്റാലിന് ചെയര്‍മാനായ കമ്മിറ്റിയില്‍ ഡോ. ഏഴിലന് (ഡി.എം.കെ), മണിരത്നം (കോണ്‍ഗ്രസ്), നാഗൈ മലി (സി.പി.ഐ.എം), ടി. രാമചന്ദ്രന് (സി.പി.ഐ) എന്നിവരാണ് മറ്റ് അംഗങ്ങള്‍. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ദിവസവും കമ്മിറ്റി വിലയിരുത്തും.
ഞായറാഴ്ച മാത്രം തമിഴ്നാട്ടില്‍ 33181 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 311 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 219342 പേരാണ് നിലവില്‍ കൊവിഡ് ബാധിതരായി സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക