തടി ഉള്ളവരിൽ കോവിഡ് വന്നാൽ വളരെയധികം ശ്രദ്ധിക്കണമെന്നും തടി ഒരു അപായ സൂചനയാണെന്നും വിദഗ്ധർ പറയുന്നുണ്ടായിരുന്നു. തടിയനായ തനിക്ക് കോവിഡ് വന്ന അനുഭവം പറയുകയാണ് ഷാസ് ഷബീർ.
27 ദിവസമായിരുന്നു തന്റെ കോവിഡ് വാസമെന്ന് ഷാസ് ഷബീർ പറയുന്നു. റമദാൻ രണ്ടാം നോമ്പിന്റെ അന്നാണ് കോവിഡിന്റെ തുടക്കമായുള്ള ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടത്. കോവിഡ് ആണെന്നൊന്നും അറിയില്ലായിരുന്നു.
നമസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു നിൽക്കാൻ ബുദ്ധിമട്ടു തോന്നി. തടി കുറച്ചു കൂടിയതിന്റേതാകം എന്നാണ് കരുതിയത്. കുറച്ചു കഴിഞ്ഞപ്പോൾ പനിയുടേതായ കുളിരും വന്നും.
വൈറൽ ഫീവറിന്റേതാകുമെന്നു കരുതി സുഹൃത്തായ ഡോക്ടറെ വിളിച്ച് മരുന്നു ചോദിച്ചു. നാലു ദിവസം ഡോളോ കഴിച്ചിട്ടും ഒരു കുറവുമുണ്ടായില്ല. അങ്ങനെ ഭാര്യയും ഞാനും പോയി ടെസ്റ്റ് ചെയ്തു. റിസൽട്ട് വന്നപ്പോൾ കോവിഡ് പോസിറ്റീവായി.
പൾസ് ഓക്സിമീറ്ററിൽ ഓക്സിജൻ ലെവൽ പരിശോധിക്കുന്നുണ്ടായിരുന്നു. ഒപ്പം ഡോക്ടർ നിർദേശിച്ച ആന്റിബയോട്ടികും കഴിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഓക്സിജൻ ലെവൽ താഴ്ന്നു തുടങ്ങിയതോടെ ആശുപത്രിയിലേക്കു മാറി.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ പനി മാറി, പതിയെ രുചിയും മണവും വന്നുതുടങ്ങി. കിട്ടിയതു വളരെ നല്ല ചികിത്സയാണെന്നു പറയാതിരിക്കാൻ വയ്യ. 12 ദിവസം നീണ്ടുനിന്ന 100 ഡിഗ്രി പനിയിൽ നിന്ന് അങ്ങനെ മോചിതനായി. പൾസ്, ഓക്സിജൻ ലെലിൽ വ്യത്യാസം ഉണ്ടായിരുന്നു. തുടർന്ന് അലർജിക്കുള്ള ചില മരുന്നുകളും നൽകി. പതിയെ സ്റ്റേബിൾ ആയി തുടങ്ങി.
ശ്വാസതടസ്സം ഉണ്ടെങ്കിൽ ഒരു കാരണവശാലും മലർന്നു കിടക്കരുത്. കമിഴ്ന്നുതന്നെ കിടക്കണം, അതിനു പറ്റാത്തവർക്ക് ചെരിഞ്ഞു കിടക്കാം. തടിയൻമാർക്ക് ശ്വാസതടസ്സം വന്നാൽ വലിയ പ്രശ്നമാണ്.
എന്റെ അനുഭവത്തിൽ ഞാൻ പറയുന്നത് തടി കുറയ്ക്കാൻ നോക്കുക, തടി ഉള്ളവർ വീട്ടിൽതന്നെ ഇരുന്ന് കോവിഡ് വരുത്താതിരിക്കാൻ ശ്രദ്ധിക്കുക എന്നാണ്.
പുതിയ കോവിഡ് പല രൂപത്തിലും വരുന്നുണ്ട്. പിടി കൊടുക്കാതെ വീട്ടിലിരിക്കുക. സമൂഹമാധ്യമങ്ങളിലൊക്കെ സുഹൃത്തുക്കളുടെ പോസിറ്റീവ് എന്ന അപ്ഡേറ്റും പത്തു ദിവസത്തിനു ശേഷം നെഗറ്റീവ് എന്ന അപ്ഡേറ്റും കാണുന്നതു പോലെയുള്ള ലാഘവമല്ല. എത്ര ആരോഗ്യമുള്ള വ്യക്തിയാണെങ്കിലും ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്നതു പോലെ കുഴച്ചു മറിക്കും, പ്രത്യേകിച്ച് തടിയും മറ്റു രോഗങ്ങളുമുള്ളവരിൽ. 10 ദിവസത്തിനുള്ളിൽ നെഗറ്റീവ് ആകണമെന്നു യാതൊരു നിർബന്ധവുമില്ല. അതുകൊണ്ട് എല്ലാവലരും സുരക്ഷിതരായി അതിജീവിക്കാൻ ശ്രമിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക