തൃശൂരിൽ കോവിഡ് ബാധിതയായി ചികിൽസയിലായിരുന്ന ഗർഭിണി മരിച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്തി. മാതൃഭൂമി തൃശൂർ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കല്ലേക്കുളം വയലില്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യ ജെസ്മിയാണ് മരിച്ചത്. 38 വയസായിരുന്നു. കോവിഡ് ബാധിതയായി ത്യശ്ശൂര് ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഗർഭിണിയായിരിക്കെയാണ് പാലാ കൊഴുവനാൽ സ്വദേശിനിയായ ജെസ്മിക്ക് കോവിഡ് ബാധിക്കുന്നത്. ഒരു ദിവസം മുൻപാണ് ജെസ്മി പെൺകുഞ്ഞിന് ജന്മം നൽകിയത്.
രോഗം മൂർച്ഛിച്ചതോടെ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരമായി. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
ജെസ്മിയുടെ കുഞ്ഞ് കോവിഡ് നെഗറ്റീവാണ്. ജെസ്മിയുടെ ഭർത്താവിനും മൂത്ത മകനും മുൻപ് കോവിഡ് ബാധിച്ചിരുന്നു. ഇവർ രണ്ടുപേരും നെഗറ്റീവായി.
എന്നാൽ ജെസ്മിയുടെ ആരോഗ്യനില കൂടുതൽ ഗുരുതരമാവുകയായിരുന്നു. പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ്. സഹോദരങ്ങള്‍: ലിസ്മി (മനോരമ ആരോഗ്യം, കോട്ടയം), ആന്റോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക