സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ മക്കളെ പ്രാപ്തരാക്കുന്നതിന്റെ ഗുണം എത്രത്തോളമാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തുറന്നുപറയുകയാണ് ജിസ ഡൈസന്‍.
ക്ലോക്കിലെ സൂചിക്കൊപ്പം പായുന്ന തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മക്കള്‍ സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് ജിസ അഭിപ്രായപ്പെടുന്നത്. എനിക്കൊന്നിനും സമയം തികയുന്നില്ല , എന്നു കരയുന്ന അമ്മമാര്‍ ഇതൊക്കെ ശീലിക്കണമെന്നും ജിസ കുറിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ഞാനൊരു മോട്ടിവേഷണൽ സ്പീക്കറോ, ലൈഫ് സ്റ്റൈൽ കോച്ചോ ഒന്നുമല്ല . ഇതൊരു അനുഭവ കുറിപ്പാണ്. നിത്യേന ചുറ്റും കാണുന്ന നമുക്ക് പരിചിതമായ ഒരുപാടു മുഖങ്ങളിൽ ഒന്നുമാത്രം. ഭാര്യ,അമ്മ ഒപ്പം ഒരു വർക്കിങ് വുമൺ എന്ന ലേബലും .
കൊറോണയോടു കൂടി വന്ന ‘വർക്ക് ഫ്രം ഹോം’ എന്ന് ആനുകൂല്യം കിട്ടാത്ത ഒരു തൊഴിൽ മേഖല. സംശയിക്കേണ്ട ആരോഗ്യമേഖല തന്നെ. പറഞ്ഞുവന്നത് എന്താണെന്നുവച്ചാൽ കൊറോണ വന്നു എന്നതുകൊണ്ട് ഓടിക്കൊണ്ടിരുന്ന ഓട്ടങ്ങൾക്ക് ഒട്ടും കുറവ് വന്നില്ല എന്ന് അർത്ഥം… പകരം കൂടുകയും ചെയ്തു.
ഇനി പറയാൻ വന്ന കാര്യത്തിലേക്ക് കടക്കാം എഴുന്നേൽക്കുമ്പോൾ മുതൽ ക്ലോക്കിലെ സൂചി എങ്ങനെ ചലിക്കുന്നു എന്ന് ഒരു നൂറാവർത്തി നോക്കി ആയിരം പണികൾ ചടപട ചെയ്ത്, ഉള്ള ഒരു സന്തതിയെ ഡേ കെയറിൽ ആക്കി സമയത്ത് ജോലിസ്ഥലത്ത് എത്താനുള്ള നെട്ടോട്ടം. ഇത് വായിക്കുന്ന പലരുടെയും ജീവിതത്തിൽ ഈ സീനുകൾ സമാനമായിരിക്കും .
അഞ്ച് വയസ്സുള്ള മകൾ എഴുന്നേറ്റ ഉടനെ ആരുടെയും കൽപ്പനയ്ക്ക് കാത്തുനിൽക്കാതെ പല്ലുതേച്ച്, ബാത്റൂമിൽ പോയി , കുളിച്ചു ,മേശയിൽ വെച്ചിരിക്കുന്ന കാപ്പി കുടിച്ച് ,കഴിച്ച പാത്രം സിങ്കിൽ കൊണ്ടിട്ടു ,
വാ കഴുകി ,ടിഫിൻ അവളുടെ ബാഗിൽ എടുത്തു വെച്ച് , ഇടാൻ ഉള്ള ഉടുപ്പ് തന്നെ എടുത്തിട്ട് തലമുടി ചീകി ,പൗഡറിട്ട് , റെഡി ആയി ക്ലോക്കിലെ സൂചിക്കൊപ്പം തന്നെ എനിക്കൊപ്പം റെഡിയാകും .
5 വയസ്സുള്ള ഒരു കുഞ്ഞിനെ കൊണ്ടാണോ ഈ പണി ഒക്കെ തന്നെ ചെയ്യിക്കുന്നെ… നീ എന്തൊരു തള്ളായടി..? അമ്മമാർ മടിച്ചികൾ ആയാൽ കുഞ്ഞുങ്ങൾ കഷ്ടപ്പെടേണ്ടി വരും….പിള്ളേര് തന്നെ വൃത്തിക്കു പല്ലു തേയ്ക്കുവോ ?
വാരിക്കൊടുത്തില്ലെങ്കിൽ കഴിക്കുവോ? തന്നെ കുളിച്ചു മുടി തോർത്തുമ്പോ മുടിയിലെ വെള്ളം ശരിയ്ക്കും പോകുമോ? …ജലദോഷം വരില്ല?എന്നിങ്ങനെ ഉള്ള ചോദ്യങ്ങൾ സ്വന്തം വീട്ടിൽ നിന്ന് തന്നെ കേട്ടപ്പോൾ…ആദ്യം ഞാൻ ഒന്ന് സംശയിച്ചു .എന്നിലെ ‘അമ്മ’ തെറ്റാണോ എന്ന് സ്വയം ചോദിച്ചു….
എങ്കിലും പതിവുകൾ അതേ പടി തന്നെ തുടർന്നു. രാവിലത്തെ ഓട്ടത്തിൽ അവൾ തന്നെ അവളുടെ കാര്യങ്ങൾ നോക്കാൻ പ്രാപ്തയായതോടെ എന്റെ ഭാരം ഒത്തിരി കുറഞ്ഞു…
ഇതേ പോലെ വൈകിട്ടും രാത്രിയിലും അവളെ കൊണ്ടു ആവുന്നതൊക്കെ അവൾ ചെയ്യാൻ തുടങ്ങിയതോടെ എന്റെ സമയം കൂടുതൽ എന്റെ വരുതിയ്ക്കുളളിൽ ആയി. നിനച്ചിരിക്കാതെ വന്ന കോവിഡ് ഡ്യൂട്ടിയിൽ വീട്ടിൽ നിന്ന് മാറി 28 ദിവസങ്ങൾ നില്‍ക്കാനായി ഇറങ്ങി പുറപ്പെട്ടപോൾ ഭർത്താവിനോട് ഒന്നേ പറയേണ്ടി വന്നുള്ളൂ….
എങ്ങനെ എങ്കിലും ഒന്നു അഡ്ജസ്റ്റ് ചെയ്യൂ…അവളുടെ കാര്യങ്ങൾ അവള് തന്നെ നോക്കിക്കോളും എന്ന്. ആ ഉറപ്പായിരുന്നു എന്റെ ധൈര്യവും.ഒരു പുഞ്ചിരിയിൽ പുള്ളി മറുപടി ഒതുക്കിയപ്പോൾ ഞാൻ സമാധാനം ആയി ഡ്യൂട്ടിക്ക് ഇറങ്ങി.
പല കുറി പിന്നെയും ആവർത്തിക്കപ്പെട്ട കോവിഡ് ഡ്യൂട്ടികൾ സമാധാനം ആയി തീർക്കാൻ ഈ ധൈര്യമാണ് സഹായിച്ചത് .(ഇനി വേണേൽ ഒരു സോളോ ട്രിപ്പ് പോയാലും അവർ മാനേജ് ചെയ്തോളും എന്ന ധൈര്യം ഉണ്ട്)
കുഞ്ഞു മക്കളെ നമ്മൾ എന്തു ശീലിപ്പുക്കുന്നുവോ അതു അവർ ചെയ്യും.നമ്മളോട്ടൊപ്പം ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളിലും സഹായിക്കാൻ കൂട്ടുക.
തുണി അലക്കി വിരിയിക്കാൻ, മടക്കാൻ….സ്വന്തം അലമാരയിൽ കൊണ്ടു ചെന്നു വയ്ക്കാൻ….പത്രങ്ങൾ ടേബിൾ വയ്ക്കാൻ, കളിപ്പാട്ടങ്ങൾ അടുക്കി പെറുക്കി, റൂം വൃത്തി ആക്കി വയ്പ്പിക്കാൻ ..
അങ്ങനെ പല കുഞ്ഞു കാര്യങ്ങൾ കൂടുമ്പോൾ അതൊരു വലിയ കാര്യമായി മാറും….പല കുഞ്ഞു കുഞ്ഞു സമയങ്ങൾ ഒന്നു ചേരുമ്പോൾ അതൊരു വലിയ സമയം ആവും.
എനിക്കൊന്നിനും സമയം തികയുന്നില്ല , എന്നു കരയുന്ന അമ്മമാർ ഇതൊക്കെ ഒന്നു ശ്രമിച്ചു നോക്കൂ. വളർന്നു വലുതായവരെ മാറ്റാൻ ശ്രമിച്ചു പരാജയപ്പെടുന്നതിലും ഈ കുഞ്ഞുങ്ങളെ സ്നേഹത്തോടെ ശീലിപ്പിച്ചാൽ അവർ അത് ഉൾകൊള്ളും .
ആണായാലും പെണ്ണായാലും തന്നെ ജീവിക്കാൻ …മറ്റുള്ളവരെ ഒരുപാട് ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഉള്ള പരിശീലനം സ്വന്തം വീട്ടിൽ നിന്ന് കുഞ്ഞു പ്രായത്തിലെ നമുക്ക് കൊടുത്തു തുടങ്ങാം…
മറ്റുള്ളവരുടെ ഉപദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും കാതോർത്തിരിക്കാതെ..നമ്മുടെ മക്കളുടെ കാര്യപ്രാപ്തയിൽ വിശ്വസിക്കുക.തെറ്റുകൾ ഉണ്ടാകും….പൂർണ്ണത ഉണ്ടായെന്നു വരില്ല..പതിയെ പതിയെ അതൊക്കെ ആയിക്കൊള്ളുന്നേ….
നമ്മുക്കായി….നമ്മുടേതായ…,നമ്മുടെ ഇഷ്ടങ്ങൾക്കായി മാറ്റി വയ്ക്കാൻ ഈ മിച്ചം പിടിക്കുന്ന സമയം ഉപകാരപ്പെടും.അമ്മയ്ക്കും അടുക്കള അല്ലാത്ത ഒരു ലോകം ഉണ്ടെന്നും ….
അമ്മയ്ക്കും പാട്ടു കേൾക്കാനും ,വായിക്കാനും ,നേരത്തെ കിടന്നുറങ്ങാനും ഒക്കെ ഇഷ്ടം ഉണ്ടെന്നു പുതിയ തലമുറ എങ്കിലും തിരിച്ചറിഞ്ഞു വളരട്ടെ…..
പ്രതികരിക്കാൻ ഇവിടെ എഴുതുക