ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും കേരളത്തിലാകെ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
ആൻഡമാനു സമീപം രൂപം കൊണ്ട ന്യൂനമർദം ഇന്നലെ ഉച്ചയോടെ തീവ്രന്യൂനമർദമായി മാറി. ഇന്നു രാവിലെയോടെ യാസ് ചുഴലിക്കാറ്റായി മാറും. വീണ്ടും ശക്തിയാർജിച്ച് തീവ്ര ചുഴലിക്കാറ്റായി മാറി മറ്റന്നാൾ വടക്കൻ ഒഡീഷ–പശ്ചിമബംഗാൾ തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണു വിലയിരുത്തൽ. ന്യൂനമർദഫലമായി അറബിക്കടലിലെ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചതാണ് മഴ സജീവമാക്കിയത്.
ഈ വർഷം മാർച്ച് 1 മുതൽ ഇതുവരെ 128% അധികമഴ ലഭിച്ചു. സമീപകാലത്തെ ഏറ്റവും ഉയർന്ന വേനൽമഴ കണക്കാണിത്. 2014, 2016, 2017, 2019 വർഷങ്ങളിൽ വേനൽമഴ ശരാശരിയെക്കാൾ കുറഞ്ഞു. 2015 (23%), 2018 (37%), 2020 (7%) വർഷങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക