ഭോപ്പാല്‍: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാനിക്കാതെ നടന്ന വിവാഹങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനൊരുങ്ങി മധ്യപ്രദേശ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിലവിലിരിക്കുന്ന സംസ്ഥാനത്ത് വിവാഹച്ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഇത് മറികടന്ന് രഹസ്യമായി നടന്ന വിവാഹങ്ങള്‍ നിയമ വിരുദ്ധമായി പ്രഖ്യാപിക്കനാണ് വിവിധ ജില്ലാഭരണകൂടത്തിന്റെ നീക്കം. ഈ മാസം വിവാഹിതരായ ദമ്ബതികള്‍ക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും അറിയിച്ചിട്ടുണ്ട്.
കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മധ്യപ്രദേശില്‍ ഈ മാസം ലോക്ക്ഡൗണ്‍ അടക്കം നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. വിവാഹച്ചടങ്ങുകള്‍ക്കും അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത് ലംഘിച്ച് നിരവധി വിവാഹങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതുമായി ബന്ധപ്പെട്ട് മുപ്പതോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് അധികൃതര്‍ പറയുന്നു.
ഇതിന് പിന്നാലെയാണ് ഈ കാലയളവില്‍ നടന്ന വിവാഹങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കുമെന്ന് ചില ജില്ലാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന കാലയളവില്‍ വിവാഹിതരായ ദമ്ബതികള്‍ക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് അനുവദിക്കരുതെന്ന് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നിര്‍ദേശം ലംഘിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് 130 ഓളം വിവാഹങ്ങളാണ് സംസ്ഥാനത്ത് ഈ കാലയളവില്‍ രഹസ്യമായി നടന്നതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക