കണ്ണൂർ; ജീവിതകാലം മുഴുവൻ തങ്ങളുടെ കുടുംബത്തിനുവേണ്ടി ജീവിച്ച ആ മനുഷ്യന് ഇതിലും വലിയ യാത്രയയപ്പു നൽകാനില്ല.
കാവലാളായിരുന്ന ജോലിക്കാരനെ തങ്ങളുടെ കുടുംബ കല്ലറയിൽ അടക്കിയാണ് അവർ സ്നേഹം അറിയിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം അവരുടെ പ്രിയപ്പെട്ട ദേവസ്യാപ്പിയും ഇനി ആ കല്ലറയിൽ ഉറങ്ങും.
രാജഗിരി ഇടവകയിലെ കളപ്പുരയ്ക്കൽ കുടുംബത്തിലെ ജീവനക്കാരനായിരുന്ന ദേവസ്യ കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ചു മരിച്ചത്. തുടർന്ന് അച്ഛനേയും അമ്മയേയും അടക്കിയ കല്ലറയിൽ തന്നെ ദേവസ്യയേയും അടക്കുകയായിരുന്നു.
കളപ്പുരയ്ക്കൽ മൈക്കിൾ – ത്രേസ്യാമ്മ ദമ്പതികളുടെ കുടുംബത്തിൽ വളരെ ചെറുപ്പത്തിലെ ജോലിക്ക് എത്തിയ ദേവസ്യ വീട്ടുകാർക്ക് പ്രിയപ്പെട്ട ദേവസ്യാപ്പിയാണ്. അവിവാഹിതനായിരുന്ന ദേവസ്യയുടെ ജീവിതം ഈ കുടുംബത്തിനൊപ്പമായിരുന്നു.
ദമ്പതിമാരുടെ മരണശേഷം കരുവഞ്ചാലിലെ അഗതിമന്ദിരത്തിൽ പ്രത്യേക മുറി ഒരുക്കിയാണ് ഇദ്ദേഹത്തെ താമസിപ്പിച്ചിരുന്നത്.
കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച ദേവസ്യയുടെ മൃതദേഹം തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം സംസ്കരിക്കാൻ തീരുമാനിച്ചത് മൈക്കിൾ–ത്രേസ്യാമ്മ ദമ്പതികളുടെ 10 മക്കളാണ്.
തങ്ങളുടെ പ്രിയപ്പെട്ട ദേവസ്യാപ്പിയെ മാതാപിതാക്കൾക്കൊപ്പം സംസ്കരിക്കുക വഴി ദേവസ്യയെ സംരക്ഷിക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹം പൂർത്തീകരിക്കുകയായിരുന്നു ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക