ന്യൂഡൽഹി ∙ വാക്സീൻ സ്വീകരിച്ചശേഷം വീണ്ടും കോവിഡ് ബാധിച്ച ഒരാൾ പോലും ഏപ്രിൽ– മേയ് മാസത്തിനിടെ മരിച്ചിട്ടില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പഠന റിപ്പോർട്ട്. വാക്സീൻ സ്വീകരിച്ച ആളുകൾക്കും രണ്ടാം തരംഗത്തിൽ കോവിഡ് ബാധിക്കുന്ന ബ്രേക് ത്രൂ വ്യാപനത്തെക്കുറിച്ചുള്ള സൂക്ഷ്മ പഠനത്തിലാണു (ജീനോം സീക്വൻസിങ്) കണ്ടെത്തൽ.
വാക്സീൻ സ്വീകരിച്ചവർക്കും കോവിഡ് ബാധിക്കുന്നതിനെക്കുറിച്ച് ഏപ്രിൽ– മേയ് മാസത്തിലാണ് എയിംസ് ആദ്യപഠനം നടത്തിയത്. ശരീരത്തിൽ വൈറസ് വ്യാപനത്തിന്റെ തോതു കൂടുതലാണെങ്കിലും വാക്സീൻ സ്വീകരിച്ചവരിൽ ഒരാൾ പോലും ഇക്കാലയളവിൽ മരിച്ചിട്ടില്ല എന്നാണു കണ്ടെത്തൽ. 63 ബ്രേക് ത്രൂ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
36 പേർ 2 ഡോസ് വാക്സീനും 27 പേർ ഒരു ഡോസും സ്വീകരിച്ചിരുന്നു. ഇതിൽ 53 പേർ കോവാക്സിനും 10 പേർ കോവിഷീൽഡുമാണ് എടുത്തത്. കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരത്തിൽ ഉണ്ടായിട്ടും 63 പേർ രോഗബാധിതരായി. മറ്റുള്ള ആളുകളെപ്പോലെതന്നെ ഇവരിൽ ചിലരെയും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവന്നു. ഇതോടെ വാക്സീൻ നൽകുന്ന സുരക്ഷയെ സംബന്ധിച്ചു പോലും ആശങ്കയുയർന്നിരുന്നു.
അതുകൊണ്ടുതന്നെ പുതിയ പഠനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് എയിംസ് റിപ്പോർട്ട് പറയുന്നു. വാക്സീൻ പൂർണമായി സ്വീകരിച്ച ആളുകൾക്കു പോലും കോവിഡ് ബാധിക്കാനും മരണം പോലും സംഭവിക്കാനും വളരെ ചെറിയ സാധ്യതയുണ്ടെന്നാണു യുഎസ് ആരോഗ്യ ഏജൻസിയായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക