പാലക്കാട് ജില്ലയ്ക്ക് അനുവദിക്കുന്ന വാക്സിന് വിഹിതം വര്‍ധിപ്പിക്കണമെന്നും ഇത് സംബന്ധിച്ച് വിവരം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയോട് ആവശ്യം ഉന്നയിച്ച് ജനപ്രതിനിധികൾ. കോവിഡ് മൂന്നാം തരംഗത്തെ മുന്നില്‍കണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വിവിധ നിര്‍ദേശങ്ങള്‍ ജനപ്രതിനിധികൾ മുന്നോട്ടുവെച്ചു. കോവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്തതിന് ശേഷമുള്ള തുടര്‍ വിവരങ്ങളുടെ ആശയ വിനിയമം ഉറപ്പാക്കുക, ഡി.സി.സി, സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സികൾ കൂടുതല്‍ ആരംഭിക്കുക, പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുക, ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കുക, നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസർന്മാരെ നിയോഗിക്കുക, ആദിവാസി മേഖലകളില്‍ ത്വരിതഗതിയിലുള്ള സമ്പൂര്‍ണ വാക്സിനേഷന്, ബ്ലാക്ക് ഫംഗസ് രോഗികള്‍ക്ക് മരുന്നു ലഭ്യമാക്കുക, നെല്ലിയാമ്പതിയില്‍ പ്രത്യേക വാക്സിനേഷന് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
മാത്രമല്ല, കാര്‍ഷിക മേഖലയില്‍ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ചില ഇളവുകള്‍ നല്‍കാനും കോവിഡ് ഇതരരോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാനും ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി ഉടനെ സൗകര്യങ്ങൾ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു. യോഗത്തില്‍ ഉന്നയിക്കപ്പെട്ട നിര്‍ദേശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടറും ഗൗരവ സ്വാഭാവമുള്ളവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും അറിയിച്ചു. യോഗത്തിൽ ഉയർന്ന നിര്‍ദേശങ്ങളും അടിയന്തിര ആവശ്യങ്ങളും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക