കണ്ണൂര്‍ : കണ്ണൂര്‍ ചെറുപുഴയിലെ അഞ്ചംഗ കുടുംബത്തിന്റെ ദുരിത ജീവിതം നാടിന്റെ നൊമ്പരമാവുകയാണ്. മഴ പെയ്താല്‍ വീടിനുള്ളില്‍ കുടയുമായി നില്‍ക്കേണ്ട അവസ്ഥയിലാണ് ഈ നിര്‍ധന കുടുംബം.
ചെറുപുഴ പഞ്ചായത്തിലെ കൊല്ലാടയിലാണ് ഈ കുടുംബം താമസിക്കുന്നത്. അറക്കല്‍ രാഗിണിയും രണ്ടു മക്കളും, സഹോദരനും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. പാക്കഞ്ഞിക്കാട് ഭാഗത്തുണ്ടായിരുന്ന സ്ഥലം വിറ്റാണ് രാഗിണി, കൊല്ലാടയില്‍ ഇരുപത് സെന്റ് സ്ഥലം വാങ്ങി വീടു നിര്‍മാണം തുടങ്ങിയത്.
ഇതിനിടയില്‍ സഹോദരനും ഭാര്യയും രോഗികളായി. ചികിത്സ ചെലവിനൊപ്പം മക്കളുടെ പഠനം കൂടി ആയതോടെ കയ്യിലുള്ള സമ്പാദ്യം തീര്‍ന്നു. വീടു നിര്‍മാണം മുടങ്ങി. വാടക വീടെടുത്ത് മാറാനും പണമില്ല. നാട്ടുകാരുടെയടക്കം സഹായത്തോടെ പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി വലിച്ചുകെട്ടിയാണ് താമസം.
മഴ പെയ്താല്‍ ജീവിതം കൂടുതല്‍ ദുരിതത്തിലാകും.രാഗിണി കൂലിപ്പണി ചെയ്ത് കിട്ടുന്ന പണമാണ് കുടുംബത്തിന്റെ ആകെ വരുമാനം. വീടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സുമനസുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക