റോം: കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച യൂറോ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ ഇറ്റാലിയന്‍ നഗരമായ റോമില്‍ തുടക്കമാകും. ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയാണ് ടൂര്‍മെന്റ് നടക്കുക. ഇറ്റലിയും തുര്‍ക്കിയുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ആകെ ആറ് ഗ്രൂപ്പുകളിലായി ഇരുപത്തിനാല് ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും.
2019 മാര്‍ച്ച് മുതല്‍ നവംബര്‍ വരെ നടന്ന 55 ടീമുകള്‍ പങ്കെടുത്ത യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ വഴിയെത്തിയ 20 ടീമുകളും പ്ലേ ഓഫ് വഴിയെത്തിയ നാല് ടീമുകളും അടക്കം 24 ടീമുകളാണ് യൂറോപ്യന്‍ കിരീടപോരാട്ടത്തില്‍ അണിനിരക്കുന്നത്.
ഓരാ ഗ്രൂപ്പ് ചാമ്പ്യമാരും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും മുഴുവന്‍ ഗ്രൂപ്പുകളില്‍നിന്നുമായുള്ള മികച്ച നാല് സ്ഥാനക്കാരും നോക്കൗട്ടില്‍ കടക്കും. ജൂണ്‍ 26ന് പ്രീക്വാര്‍ട്ടറും ജൂലൈ രണ്ടിന് ക്വാര്‍ട്ടറും നടക്കും. സെമിഫൈനലുകള്‍ ജൂലൈ ഏഴിനും ഏട്ടിനും നടക്കും. ഫൈനല്‍ വെബ്ലി സ്റ്റേഡിയത്തില്‍ ജൂലൈ 11നാണ്.
ആകെ എട്ട് രാജ്യങ്ങളിലെ വേദികളിലായാണ് പോരാട്ടങ്ങള്‍ നടക്കുക. വേദികളിലേയും മത്സരം നടക്കുന്ന പ്രദേശത്തേയും കൊവിഡ് സാഹചര്യം കണക്കാക്കിയാണ് സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുക.
ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്, മുന്‍ ചാമ്പ്യന്മാരായ ജര്‍മനി, ഇറ്റലി, സ്പെയ്ന്‍, നെതര്‍ലന്‍ഡ്സ് നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ തുടങ്ങിയവയാണ് പ്രധാന ടീമുകള്‍. കന്നിക്കിരീടം കൊതിക്കുന്ന ഇംഗ്ലണ്ട്, ബല്‍ജിയം ടീമുകളുടെ സാന്നിധ്യവും ടൂര്‍ണമെന്റിന് മാറ്റ് കൂട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക