കൊവിഡ് മുക്തിയ്ക്കായി കൊറോണിൽ കിറ്റ് അവതരിപ്പിച്ച യോഗാ ഗുരു ബാബാ രാംദേവ് അലോപതിയ്ക്ക് പിന്നാലെ. ഈശ്വരന്റെ ഭൂമിയിലെ പ്രതിനിധികളാണ് ഡോക്ടര്‍മാർ അതിനാൽ അധികം താമസിയാതെ താന്‍ കോവിഡ് വാക്സിന് സ്വീകരിക്കുമെന്ന് യോഗഗുരു രാംദേവ് വ്യക്തമാക്കി. ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് യോഗയുടേയും ആയുര്‍വേദത്തിന്റേയും സംരക്ഷണം ഉള്ളതിനാല്‍ കോവിഡ് വാക്സിന്റെ ആവശ്യമില്ലെന്ന തന്റെ മുന്‍ വാദത്തില്‍ നിന്ന് പാടെ മലക്കം മറിഞ്ഞു കൊണ്ട് രാംദേവിന്റെ പുതിയ പ്രസ്താവന പുറത്തിറക്കിയത്.
രാജ്യത്തെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരര്‍ക്കും ജൂണ്‍ 21 മുതല്‍ വാക്സിന് സൗജന്യമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ ചരിത്രപരമായ ചുവടുവെയ്പെന്ന് വിശേഷിപ്പിക്കുകയും വാക്സിന് സ്വീകരിക്കാന്‍ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു. വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുകയും ഒപ്പം യോഗയും ആയുര്‍വേദവും പിന്തുടര്ന്ന് എല്ലാവരും ഇരട്ടസുരക്ഷിതത്വം നേടണമെന്നും രാംദേവ് പറഞ്ഞു.
പല ഡോക്ടര്‍മാരും വിലകൂടിയ മരുന്നുകള്‍ രോഗികള്‍ക്ക് നിര്ദേശിക്കുന്നതിനാല് ജനങ്ങള്‍ക്ക് മരുന്നുകള്‍ വിലകുറച്ച് ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ എല്ലായിടത്തും ആരംഭിക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു. മനുഷ്യരായതിനാല്‍ ഡോക്ടര്‍മാരും തെറ്റ് ചെയ്യാനിടയാകുമെന്നും യോഗഗുരു കൂട്ടിച്ചേര്‍ത്തു. അടിയന്തര ചികിത്സാഘട്ടങ്ങളിലും ശസ്ത്രക്രിയാഘട്ടങ്ങളിലും അലോപ്പതിയാണ് ഏറ്റവും അഭികാമ്യമെന്നും അതില്‍ രണ്ടഭിപ്രായത്തിന്റെ ആവശ്യകത ഉദിക്കുന്നില്ലെന്നും രാംദേവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക