രാജ്യത്ത് ആഞ്ഞടിച്ച കർഷക സമരത്തിനിടെ പശ്ചിമ ബംഗാൾ സ്വദേശി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുഖ്യപ്രതി അനിൽ മല്ലിക്കാണ് അറസ്റ്റിലായത്. മൂന്ന് പേർക്കെതിരെ യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ബലാത്സംഗത്തിനിരയായ യുവതി പിന്നീട് കൊവിഡ് ബാധിച്ച് ഏപ്രിൽ 30ന് മരിച്ചു.
കർഷക സമരത്തിൽ പങ്കെടുക്കാൻ ഹരിയാനയുടെയും ദില്ലിയുടെയും അതിർത്തിയിലെത്തിയപ്പോഴാണ് ഇവരെ ബലാത്സംഗം ചെയ്തതെന്നാണ് സ്ത്രീയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. പരാതി പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. കർഷക നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ദില്ലി അതിർത്തിയിൽ പോയ സ്ത്രീ ഏപ്രിൽ 10നാണ് വീട്ടിൽ തിരിച്ചെത്തിയത്.
കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്ത്രീയെ ഏപ്രിൽ 26ന് ഝജ്ജാർ ജില്ലയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 30ന് സ്ത്രീ മരിച്ചു. ഇതിന് ശേഷമാണ് മകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയത്. അത് കുറ്റവാളികളായവരെ കിസാൻ ആർമിയിൽ നിന്ന് നീക്കിയതായി കർഷക സംഘടന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക