17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക്ടോക് താരത്തെ കുടുക്കിയതിങ്ങനെ. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് കള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണ(അമ്പിളി-19)നെ പൊലീസ് കുടുക്കിയ കഥയാണ് പുറത്തുവന്നിരിക്കുന്നത്. വിദേശത്ത് കടക്കാനുള്ള താരത്തിന്റെ ശ്രമത്തിലൂന്നി തന്ത്രപൂർവ്വമായ കെണിയൊരുക്കിയാണ് പൊലീസ് കുടുക്കിയത്. കോഴിക്കോട്ടുനിന്ന് വിദേശത്തേക്ക് കടക്കാൻ തീരുമാനിച്ച അമ്പിളി എന്ന വിഘ്നേഷ് പാസ്പോർട്ടിനായി അപേക്ഷിച്ചിരുന്നു.
ഈ വിവരം മനസ്സിലാക്കിയ പോലീസ് പാസ്പോർട്ട് വന്നിട്ടുണ്ടെന്നും കൈപ്പറ്റണമെന്നുമുള്ള ‘കള്ളക്കഥ’ തയ്യാറാക്കി. ഇക്കാര്യം പോസ്റ്റ് ഓഫീസുകാരുടെ സഹായത്തോടെ അമ്പിളിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. പാസ്പോർട്ട് വന്നിട്ടുണ്ടെന്ന് അറിഞ്ഞതോടെ അമ്പിളിയുടെ പിതാവ് ഇക്കാര്യം അറിയിക്കാൻ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ബൈക്കിൽ ബന്ധുവീട്ടിലേക്ക് പോയി. അമ്പിളിയുടെ വീടിന് ചുറ്റും നിരീക്ഷണം ഏർപ്പെടുത്തിയിരുന്ന പോലീസ് സംഘം പിതാവിനെ പിന്തുടർന്നു. തുടർന്നാണ് തിരൂരിലെ ബന്ധുവീട്ടിൽനിന്ന് പ്രതിയെ കൈയോടെ പിടികൂടിയത്.
ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ട് കള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണ(അമ്പിളി-19)യെ പോലീസ് പിടികൂടിയത്. കഴിഞ്ഞ വർഷമാണ് തൃശ്ശൂർ വെള്ളിക്കുളങ്ങര സ്വദേശിയായ 17-കാരിയുമായി ടിക്ടോക് താരമായ അമ്പിളി പരിചയത്തിലാകുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച അമ്പിളി പെൺകുട്ടിയെ നേരിൽ കാണുകയും ചെയ്തിരുന്നു.
ബൈക്കിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്. ആഴ്ചകൾക്ക് മുമ്പ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് സംഭവിച്ച കാര്യങ്ങൾ പെൺകുട്ടി പറയുകയും വീട്ടുകാർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്സോ വകുപ്പുകൾക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും അമ്പിളിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക