കൊവിഡ് വാക്സിന് വീടുകളിലെത്തിച്ച് നല്‍കുന്നത് അസാധ്യമായ കാര്യമാണെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. കേരളവും ജമ്മു കാശ്മീരും ഇത് നടപ്പാക്കുമ്ബോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ അത് ചെയ്യാന്‍ എന്ത് തടസമാണുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം. 75 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്കും കിടപ്പുരോഗികള്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും വാക്സിന് വീട്ടിലെത്തിച്ച് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി കേന്ദ്രത്തെ വിമര്‍ശിച്ചത്.
ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ജി എസ് കുല്‍കര്‍ണി എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് കേന്ദ്ര സര്‍ക്കാരിനെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്തിയത്. കേരളവും ജമ്മു കശ്മീരും വാക്സിന് വീടുകളിലെത്തിച്ചു നല്കുന്ന പദ്ധതി ആവിഷ്കരിക്കുകയും വിജയകരമായി നടപ്പാക്കുകയും ചെയ്യുന്നു. ഈ സംസ്ഥാനങ്ങളുടെ വാക്സിനേഷന് പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് എന്താണ് പറയാനുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രശ്നം എന്താണെന്ന് കോടതിക്ക് മനസിലാകുന്നില്ല.
എന്തുകൊണ്ടാണ് ഇത്തരമൊരു മാതൃക പിന്തുടരാന് മറ്റു സംസ്ഥാനങ്ങളോട് നിങ്ങള്‍ ആവശ്യപ്പെടാത്തതെന്താണ്. വിഷയത്തില്‍ ഉചിതമായ ഒരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണം. കോടതി നിര്‍ദേശിച്ചു. മുംബയിലെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് വീട്ടിലെത്തി വാക്സിന് നല്കിയ സംഭവവും ചൂണ്ടിക്കാട്ടിക്കൊണ്ട് ഇത് എങ്ങനെയാണ് സാധിച്ചതെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനോട് കോടതി ആരാഞ്ഞു.
എന്നാല്‍ തങ്ങളല്ല ഇപ്രകാരം വാക്സിന് നല്‍കിയതെന്ന് ബിഎംസി കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് കോടതി ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് സര്‍ക്കാര്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടു. വാക്സിന് വീടുകളില്‍ എത്തിച്ച് നല്കാന് തയ്യാറാണെന്നെന്നും ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ബിഎംസി കോടതിയെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അഭിപ്രായം ആരായാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക