വയനാടിനെ ഞെട്ടിട്ട് ഇരട്ടക്കൊലപാതകം. കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകത്തിന് മൂന്നാണ്ട് പിന്നിടുമ്പോഴാണ് സംഭവം. നെല്ലിയമ്പത്ത് സ്വദേശികളായ ഭാര്യയ്ക്കും ഭര്‍ത്താവിനുമാണ് മുഖംമൂടിയണിഞ്ഞ് എത്തിയ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കേശവന് വെട്ടേറ്റപ്പോള്‍ ബഹളംവെച്ച് പുറത്തേക്കിറങ്ങിയ ഭാര്യ പത്മാവതിയുടെ നിലവിളി കേട്ടാണ് പ്രദേശവാസികള്‍ ഓടിയെത്തിയത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.
ആസൂത്രിത കൊലപാതകം, മോഷണ സാധ്യത എന്നിവയുള്‍പ്പെടെ എല്ലാ സാധ്യതകളും കണക്കിലെടുത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 2018 ജൂലായ് ആറിനായിരുന്നു കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം. പുരിഞ്ഞിയിലെ വാഴയില്‍ ഉമ്മര്‍(28), ഭാര്യ ഫാത്തിമ(19) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടില്‍നിന്ന് എട്ടു പവന് സ്വര്‍ണവും ഫാത്തിമയുടെ മൊബൈല്‍ ഫോണുമാണ് മോഷണം പോയത്. രാത്രിയിലെ കൊലപാതകം ആരുമറിഞ്ഞിരുന്നില്ല. രാവിലെയാണ് ഇരുവരും മരിച്ചു കിടക്കുന്ന വിവരം പുറത്തറിയുന്നത്.
അക്രമിയെക്കുറിച്ചൊരു തുമ്പും ഈ കേസില്‍ ഇല്ലായിരുന്നു. ഇതേ അവസ്ഥയാണ് നെല്ലിയമ്പത്തെ വൃദ്ധദമ്പതിമാരുടെ കൊലപാതകത്തിലും. സംഭവം നടന്നയുടന്‍ പോലീസ് എത്തിയെങ്കിലും വെള്ളിയാഴ്ചവരെയും പ്രതികളെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രദേശവാസികളെ ചോദ്യം ചെയ്യും. വീട്ടില്‍ ഇന്റര്‍ലോക്കിന്റെ പ്രവൃത്തി കുറച്ചു നാളുകള്‍ക്ക് മുമ്പാണ് കഴിഞ്ഞത്. ഇവിടെ ജോലിക്കെത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷിക്കും. ഒറ്റപ്പെട്ട കാപ്പിത്തോട്ടത്തിന് നടുവിലാണ് കേശവനും പത്മാവതിയും താമസിച്ചിരുന്ന വീട്.
റോഡിന്റെ താഴ്ഭാഗത്താണ് വീട് സ്ഥിതിചെയ്യുന്നത്. അടുത്ത് അധികം വീടുകളില്ല. താഴത്തെ നിലയില്‍നിന്നാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കേശവന് വീണുകിടക്കുകയായിരുന്നു. പത്മാവതിക്കും വെട്ടേറ്റിരുന്നു. അക്രമികള്‍ ഓടി രക്ഷപ്പെടുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടതായും പറയപ്പെടുന്നു. അക്രമികളെ കണ്ടെത്താനായി പനമരം പോലീസും നാട്ടുകാരും ചേര്‍ന്ന് രാത്രിതന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക