കൊച്ചി: കോഴിക്കോട് സ്വദേശി ആരിഫിന്റെ 5 മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ 18 കോടി രൂപ വിലയുള്ള മരുന്നിന്റെ ഒരു ഡോസ് വേണം. ഭീമമായ തുകയുടെ ഈ മരുന്ന് അമേരിക്കയിലാണ് ഉള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലാണ് കുഞ്ഞിപ്പോൾ.
അപൂർവ രോഗം ബാധിച്ച തന്റെ കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായം തേടി പിതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായം തേടിയാണ് പിതാവ് കോടതിയെ സമീപിച്ചത്.
16 മുതൽ 18 കോടി രൂപയാണ് ചികിത്സ ചെലവ്. ചികിത്സയുടെ ഭാഗമായി അമേരിക്കയിൽ നിന്നുള്ള ഒനസെമനജീൻ എന്ന മരുന്ന് ഒരു ഡോസ് നൽകണം. 16 കോടി മുതൽ 18 കോടി വരെയാണ് ഇതിന്റെ വില. സർക്കാരിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക സഹായം ലഭിക്കണം എന്നാണ് പിതാവ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
കുട്ടിയുടെ സ്ഥിതി വിശദീകരിച്ച് മെഡിക്കൽ കോളേജ് അധികൃതർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിശോധിച്ചു. തുടർന്ന് കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക