ലോക്ക്ഡൗണിന്റെ മറവിൽ കേരളത്തിലേക്ക് കർണാടകയിൽ നിന്ന് മദ്യം ഒഴുകുന്നു. ലോക്ഡൗണിനെത്തുടർന്ന് സംസ്ഥാനത്ത് മദ്യവില്പന കേന്ദ്രങ്ങളും ബാറുകളും അടച്ചിട്ടിരിക്കുകയാണ്. ചാരായവാറ്റും സംസ്ഥാനത്ത് വ്യാപകമായതായാണ് റിപ്പോർട്ട്. മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വൻതോതിൽ വാറ്റ് നടക്കുന്നത്. അതേസമയം കൊവിഡ് കാരണം അബ്കാരി കേസുകളിലെ നിരവധി പ്രതികളെ അറസ്റ്റുചെയ്യാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു.
കാസർകോട് ജില്ലയിൽ കഴിഞ്ഞമാസം 128 കേസുകളിലായി 4087 ലിറ്റർ കർണാടകമദ്യം പിടിച്ചെടുത്തു. 20 ലക്ഷം രൂപയുടെ മദ്യമാണിത്. കണ്ണൂർജില്ലയിൽനിന്ന് ഈ മാസം മാത്രം 2100 ലിറ്റർ മദ്യമാണ് പിടിച്ചത്. കണ്ണൂരിൽ കഴിഞ്ഞമാസം 300 ലിറ്റർ ചാരായവും 26,000 ലിറ്റർ വാഷും പിടിച്ചെടുത്തു. ഈ മാസം നൂറുലിറ്ററിലധികം ചാരായവും 15,000 ലിറ്റർ വാഷുമാണ് പിടിച്ചത്. ലോക്ഡൗണിലും കർണാടകത്തിലെയും തമിഴ്നാട്ടിലെയും മദ്യവിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
കേരളത്തെ അപേക്ഷിച്ച് മദ്യത്തിന് നികുതി കുറവുമാണ്. അതിനാൽ വിലയും കുറവാണ്. കർണാടകത്തിൽ 500 രുപയിൽ താഴെ വിലയുള്ള ഒരു കുപ്പി മദ്യത്തിന് കടത്തുകാർ കേരളത്തിൽ ഈടാക്കുന്നത് 1500 രൂപയാണ്. ആയിരംരൂപയോളം വിലയുള്ള മദ്യത്തിന് 3000 രൂപയും. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ‘ബെവ്ക്യു’ ആപ് വഴി കേരളത്തിൽ മദ്യം വിറ്റിരുന്നു. അതിനാൽ, മദ്യക്കള്ളക്കടത്തുമുണ്ടായില്ല. എന്നാൽ, ഇത്തവണ അത്തരത്തിലുള്ള മദ്യവില്പനയില്ലാത്തതിനാൽ കള്ളക്കടത്ത് വർധിച്ചു. തീവണ്ടികളിലും പച്ചക്കറി കൊണ്ടുവരുന്ന വാഹനങ്ങളിലുമാണ് മദ്യക്കടത്ത് നടക്കുന്നതെന്നും അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക