തിരുവനന്തപുരം: സംസ്ഥാനത്തെ അതി തീവ്ര മേഖലകളിലൊഴികെ മറ്റെല്ലായിടങ്ങളിലും പൂർണ്ണമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കും. നാളെ മുതൽ ടിപിആർ നിരക്കിന്റെ അടിസ്ഥാനത്തിൽ എ,ബി,സി,ഡി എന്നിങ്ങനെ നാലായി തിരിച്ചാണ് ഇളവുകൾ. ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് 8ൽ താഴെയുള്ള മേഖലകളാണ് എ വിഭാഗത്തിൽ. ഇവിടെ സർക്കാർ സ്ഥാപനങ്ങൾ 25 ശതമാനം ഹാജരിൽ പ്രവർത്തിക്കും. എല്ലാ കടകളും തുറക്കാം. ഓട്ടോ ടാക്സി സർവീസുകൾക്കും അനുമതിയുണ്ട്. ബീവറേജസ് ഔട്ട്ലറ്റുകളും തുറക്കും.
8 മുതൽ 20വരെ ടിപിആർ നിരക്കുള്ള മേഖലകളാണ് ബി വിഭാഗത്തിൽ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ഓട്ടോ ടാക്സി സർവീസുകൾ അനുവദിക്കില്ല. ബീവറേജസ് ഔട്ട്ലറ്റുകൾ തുറക്കും. 20നും 30നും ഇടയിൽ ടിപിആർ ഉള്ള സി വിഭാഗത്തിൽ നിയന്ത്രണങ്ങൾ ശക്തമാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാ ദിവസും തുറക്കാം. ചെരിപ്പ്കടകൾ, സ്റ്റേഷനറി, തുണിക്കടകൾ എന്നിവക്ക് വെള്ളിയാഴ്ച മാത്രമാണ് അനുമതി. ഹോട്ടലുകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പാഴ്സൽ വിൽക്കാൻ അനുമതിയുണ്ട്.
എ,ബി,സി മേഖലകൾ ശനിയും ഞായറും സമ്പൂർണ്ണ ലോക്ഡൗണിലാകും. മുപ്പതിന് മേൽ ടിപിആറുള്ള അതിതീവ്രമേഖലകളിൽ എല്ലാ ദിവസവും പൂർണ്ണ ലോക്ഡൗണ്‍ തുടരും. ഇന്ന് മുതൽ സംസ്ഥാനത്ത് 30 ട്രെയിനുകൾ കൂടി സർവീസ് പുനരാരംഭിക്കും. കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം – കണ്ണൂർ ഇന്റർസിറ്റി, വേണാട് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, കൊച്ചുവേളി – മൈസൂർ പ്രതിദിന ട്രെയിൻ, പാലരുവി എക്സ്പ്രസ്, തിരുവനന്തപുരം – മംഗലാപുരം എക്സപ്രസ്, എറണാകുളം – ബംഗലുരു ഇന്റർസിറ്റി എന്നീ ട്രെയിനുകളാണ് പ്രധാനമായും സർവീസ് വീണ്ടും തുടങ്ങുന്നത്. കൊച്ചുവേളി ലോകമാന്യതിലക് എക്സ്പ്രസ് ഈ മാസം 27ന് ശേഷം ഓടിത്തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക