കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണായക വിഴിത്തിരിവ്. അമ്മയ്ക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം പോക്സോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ വൈദ്യപരിശോധനയിലടക്കം കുട്ടി പീഡനത്തിനിരയായതിന് തെളിവില്ലെന്ന് പറയുന്നതായാണ് സൂചന.
സംസ്ഥാനത്ത് പോക്സോ കേസില്‍ ആദ്യമായി ഒരു അമ്മ അറസ്റ്റിലായ സംഭവത്തിലാണ് നിര്‍ണായക വഴിത്തിരിവ്. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിയായ സ്ത്രീയെ കഴിഞ്ഞ ഡിസംബര്‍ 28നാണ് സ്വന്തം മകനെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ മുന്‍ഭര്‍ത്താവിന്റെ പരാതിയുടെയും മകന്റെ മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവര്‍ 27 ദിവസം റിമാന്‍ഡില്‍ കിടന്നിരുന്നു.
പരാതിയില്‍ ദുരൂഹതയുണ്ടെന്ന ഹരജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം നടന്ന അന്വേഷണത്തിലാണ് അമ്മയ്ക്കെതിരെ തെളിവില്ലെന്നു കണ്ടെത്തിയത്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് കുട്ടിക്ക് നടത്തിയ വൈദ്യപരിശോധനയില്‍ പീഡനത്തിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് അറിയുന്നത്. ലൈംഗിക പീഡനം നടന്നുവെന്ന തരത്തിലുള്ള കുട്ടിയുടെ മൊഴിയിലും ഡിസിപി ആയിരുന്ന ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംശയം രേഖപ്പെടുത്തി. മാതാവിനെ പ്രതി ചേര്‍ക്കാനുള്ള തെളിവുകളില്ലാത്ത സാഹചര്യത്തില്‍ കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ടെന്നാണഅ വിവരം.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ സന്തോഷമുണ്ടെന്ന് സ്ത്രീയുടെ പിതാവ് പ്രതികരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പോക്സോ കോടതി ഉടന്‍ പരിഗണിക്കും. പരാതി വ്യാജമെന്ന് കോടതി സ്ഥിരീകരിച്ചാല്‍ മുന്ഭര്ത്താവടക്കം നിയമനടപടി നേരിടേണ്ടി വരും. കേസില്‍ തിടുക്കത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക