പുനലൂരിൽ യുവതി വീട്ടിൽ തീ കൊളുത്തി മരിച്ചു. മഞ്ഞമൺകാലായിൽ ലിജി ജോൺ (34) ആണ് വൈകീട്ടോടെ ആത്മഹത്യ ചെയ്തത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.
സംഭവ സമയത്ത് കുട്ടികൾ ട്യൂഷന് പോയിരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണ് ലിജിയുടേത്.
ഇന്നലെ രാത്രി വിഴിഞ്ഞം വെങ്ങാനൂർ ചിരത്തലവിളാകം സ്വദേശി അർച്ചന (24)യെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. മരണം കാരണം വ്യക്തമല്ല.
അതേസമയം മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സുരേഷ് പിടിയിലാണ്. പൊലീസിനെ കണ്ട് ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുകയാണ്.
മരണത്തിൽ ദുരൂഹത ആരോപിച്ച് അർച്ചനയുടെ ബന്ധുക്കൾ രംഗത്തെത്തി. ഇന്നലെയാണ് അർച്ചനയെ കുടുംബവീട്ടിൽനിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയിൽ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അർച്ചനയുടെ പിതാവ് അശോകൻ പറഞ്ഞു.
സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് ശാസ്താംകോട്ടയിലെ ഭർതൃഗൃഹത്തിൽ കൈതോട് സ്വദേശിനി വിസ്മയ തൂങ്ങിമരിച്ചത്.
വിസ്മയയുടെ മരണത്തിൽ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാർഹികപീഡനം, സ്ത്രീധനപീഡന മരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
വിസ്മയയെ നിരവധി തവണ മർദ്ദിച്ചിട്ടുണ്ടെന്ന് കിരൺ മൊഴി നൽകി. കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് എഎസ്പി ബിജിമോൻ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടു ലഭിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും.
തിങ്കളാഴ്ച രാത്രിയാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിൾ ഇന്‍സ്പെക്ടറായ കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക