തിരുവനന്തപുരം : ഗാര്‍ഹിക പീഡനത്തില്‍ പരാതിയറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മിഷന് അദ്ധ്യക്ഷ എം.സി. ജോസഫൈന്. അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് ചാനല്‍ പരിപാടിയില്‍ യുവതിയോട് സംസാരിച്ചത്.
പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് പ്രകടിപ്പച്ചത്.
എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നതായി ജോസഫൈന് പ്രസ്താവനയില്‍ പറഞ്ഞു.
ഭര്‍തൃഗൃഹത്തിലെ പീഡന പരാതി നല്കാന് വിളിച്ച യുവതിക്ക് വനിത കമീഷന് ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന് നല്കിയ മറുപടിയാണ് വിവാദത്തിലായത്. സ്വകാര്യ ചാനലില്‍ നടന്ന ലൈവ് ഷോയില്‍ ഗാര്‍ഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ് എം.സി ജോസഫൈന് നീതിരഹിതമായി പ്രതികരിച്ചത്.
2014ല്‍ ആണ് കല്യാണം കഴിഞ്ഞത്. ഭര്‍ത്താവ് വിദേശത്ത് പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. ഭര്‍ത്താവില്‍ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാകമീഷന് േഫാണിലൂടെ നല്കിയ പരാതിയില്‍ പറയുന്നു.
ഇത് കേട്ട ഉടന്‍ നിങ്ങള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലെന്നാണ് ജോസഫൈന് ചോദിച്ചത്. ഞാന്‍ ആരെയും അറിയിച്ചില്ലെന്ന് യുവതി മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ പിന്നെ അനുഭവിച്ചോ എന്നാണ് യുവതിക്ക് ജോസഫൈന് നല്കിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക