കോഴിക്കോട്: പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി സംസാരിച്ച വനിതാകമ്മീഷൻ അദ്ധ്യക്ഷ ജോസഫൈനെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാകമ്മീഷനെ എന്തിനാണ് സർക്കാർ അരിയിട്ടു വാഴിക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
ഗാർഹിക പീഡനത്തേക്കാൾ വലിയ മാനസിക പീഡനമാണ് വനിതാകമ്മീഷൻ അദ്ധ്യക്ഷയിൽ നിന്നും സ്ത്രീകൾ നേരിടേണ്ടി വരുന്നത്. ഇത്തരക്കാരോട് എങ്ങനെയാണ് കേരളത്തിലെ സ്ത്രീകൾ പരാതി പറയുക? ഇവർക്കെതിരെ കേസെടുക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറാവണം. രാജ്യത്തെ ഭരണഘടനയോടല്ല പാർട്ടി സംവിധാനത്തോടാണ് തനിക്ക് കൂറെന്നാണ് വനിതാകമ്മീഷൻ അദ്ധ്യക്ഷ പറയുന്നത്.
തനിക്ക് മാനഹാനി നേരിട്ടാൽ പാർട്ടിയിലാണ് പരാതി നൽകുകയെന്നാണ് ഇവരുടെ ഭാഷ്യം. ധാർഷ്ട്യവും കഴിവുകേടും അലങ്കാരമാക്കിയ ജോസഫൈനെ പോലുള്ളവർ വനിതാകമ്മീഷൻ അദ്ധ്യക്ഷയായിരിക്കുന്നത് സംസ്ഥാനത്തെ മുഴുവൻ വനിതകൾക്കും നാണക്കേടാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക