സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരീക്ഷ നടത്തുന്നതില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി പ്രസ്താവിച്ചു. സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെയാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്.
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ഥികളുടെ പ്ലസ്ടു പരീക്ഷാ ഫലത്തെ ബാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ് കോടതിയെ അറിയിച്ചു. പ്ലസ് വണ്‍ പരീക്ഷാ ഫലം വൈകിയാലും അത് വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തെ ബാധിക്കില്ലെന്നും വ്യക്തമാക്കി.
എന്നാല്‍ പ്ലസ്ടു ക്ലാസിലെ പഠനം ആരംഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പരീക്ഷ എഴുതുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് പദ്മനാഭന് ചൂണ്ടിക്കാട്ടി. എല്ലാവര്ക്കും ഓണ്‍ലൈന്‍ പഠനം പ്രാപ്യമല്ലാത്തതിനാല്‍ പരീക്ഷ നടത്തുന്നത് ശരിയല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ആന്ധ്ര പ്രദേശിനോട് സുപ്രീം കോടതി കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക