ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയല്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു. 18 പ്രതികളാണുള്ളത്.
സിബി മാത്യൂസും ആര്.ബി. ശ്രീകുമാറും കെ.കെ.ജോഷ്വയും അടക്കമുള്ളവരെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിലാണ് സി.ബി.ഐ. എഫ്.ഐ.ആര്. സമര്‍പ്പിച്ചത്. കേരള പോലീസ്, ഐബി ഉദ്യോഗസ്ഥരടക്കം 18 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.
ചാരക്കേസില്‍ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതിയാണ് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മേയ് മാസത്തില്‍ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നമ്പി നാരായണന് അടക്കമുള്ളവരെ കേസില്‍ ഉള്‍പ്പെടുത്തി എന്നാരോപിക്കപ്പെടുന്നവരുടെ കൃത്യമായ പട്ടിക തയാറാക്കിയാണ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേരളാ പോലീസിലേയും ഐബിയിലേയും 18 ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ. പുതിയ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അന്നത്തെ പേട്ട സിഐ ആയിരുന്ന എസ്. വിജയന് ഒന്നാം പ്രതിയും പേട്ട എസ്.ഐ. ആയിരുന്ന തമ്പി എസ്. ദുര്‍ഗാദത്ത് രണ്ടാം പ്രതിയുമാണ്. തിരുവനനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി.ആര്. രാജീവനാണ് മൂന്നാം പ്രതി. സിബി മാത്യൂ നാലാം പ്രതിയും ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്.ബി. ശ്രീകുമാര്‍ ഏഴാം പ്രതിയുമാണ്.
നേരത്തെ, കേസ് അന്വേഷിച്ച സി.ബി.ഐ. നമ്പി നാരായണന് അടക്കമുള്ളവര്‍ക്കെതിരായ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. അതിനേ തുടര്‍ന്ന് നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇത് സംബന്ധിച്ച് നടന്ന ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന ഡി.കെ. ജയിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതി സമിതി രൂപികരിച്ചിരുന്നു. കമ്മറ്റി വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക