യുഎസില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയിഡിന് പൊതു സ്ഥലത്ത് വെച്ച് കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന കേസിൽ പ്രതിയായ പോലീസുകാരന് ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ. മിനിയാപോളിസ് കോടതി ജഡ്ജി പീറ്റര്‍ കാഹിലാണ് ശിക്ഷ വിധിച്ചത്. ഫ്ലോയ്ഡിനെ പൊലീസ് ഓഫീസർ ശ്വാസം മുട്ടിക്കുന്ന വിഡിയോ പുറത്തുവന്നതോടെ അണപൊട്ടിയ രോഷം വംശീയവിവേചനത്തിനെതിരായ ദേശീയ പ്രക്ഷോഭമായി യുഎസിൽ വളർന്നിരുന്നു.
ഫ്ളോയ്ഡിന്റെ കുടുംബത്തിന്റെ വേദന തിരിച്ചറിയണമെന്ന് ജഡ്ജി പറഞ്ഞു. അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയത്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഏപ്രിലിലാണു ഷോവിൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പ്രതി പൊലീസ് ഉദ്യോഗസ്ഥൻ എന്ന പദവിയുടെ വിശ്വാസവും അധികാരവും കളങ്കപ്പെടുത്തി, ഫ്ലോയ്ഡിനോടു അതീവ ക്രൂരതയോടെ പെരുമാറി, മറ്റ് 3 പൊലീസ് ഉദ്യോഗസ്ഥർ കൂടി അടങ്ങിയ സംഘത്തിന്റെ ഭാഗമായി കുറ്റകൃത്യം ചെയ്തു, കുട്ടികളുടെ മുന്നിൽ വച്ചാണു കുറ്റകൃത്യം ചെയ്തത് എന്നിങ്ങനെ പ്രോസിക്യൂഷന്റെ പ്രധാന കുറ്റാരോപണങ്ങൾ കോടതി ശരിവച്ചു.
2020 മേയ് 25 നാണ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടത്. വ്യാജരേഖകള്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ഷോവിന് ഫ്ളോയ്ഡിനെ നിലത്തേക്ക് തള്ളിയിട്ടത്. തുടര്‍ന്ന് കാല്‍മുട്ടുകള്‍കൊണ്ട് കഴുത്തില്‍ ശക്തമായി അമര്‍ത്തി. എട്ടുമിനിറ്റും 46 സെക്കന്‍ഡും ഷോവിന്റെ കാല്‍മുട്ടുകള്‍ ഫ്ളോയ്ഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ‘എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന ഫ്ളോയ്ഡിന്റെ അവസാനനിലവിളി മുദ്രാവാക്യമാക്കി യു.എസിലെങ്ങും പ്രതിഷേധം ശക്തമായിരുന്നു. പിന്നീട് ആ മുദ്രവാക്യം ലോകമെങ്ങും ഏറ്റുപാടിയിരുന്നു. വിധിക്കെതിരെ 90 ദിവസത്തിനകം ഷോവിന് അപ്പീൽ നൽകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക