തിരുവനന്തപുരം∙ ലോക്ഡൗണിൽ ഇളവുകൾ വരുത്തിയ ശേഷം കോവിഡ് വ്യാപനം വർധിക്കുന്നുവെന്ന വിലയിരുത്തലിൽ പ്രാദേശിക നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ൽ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങൾ വേണമെന്ന നിർദേശമാണ് വിദഗ്ധർ മുന്നോട്ടു വച്ചത്.
10–15ൽ ലോക്ഡൗൺ സമാന നിയന്ത്രണങ്ങളും വേണം. ടിപിആർ 5നു താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ മാത്രമായിരിക്കും ഇളവുകൾ അനുവദിക്കുക. നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. തൊഴിൽ മേഖലയിലെ പ്രതിസന്ധി കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം.
നിലവിൽ പോസിറ്റിവിറ്റി നിരക്ക് 24നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണം. മറ്റു തദ്ദേശസ്ഥാപനങ്ങളിൽ ഇളവ് അനുവദിച്ചതോടെ കോവിഡ് വ്യാപനം വർധിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഒരാഴ്ചയോളമായി സംസ്ഥാന തലത്തിലുള്ള പോസിറ്റിവിറ്റി നിരക്ക് 10നു മുകളിൽ തുടരുകയാണ്. 21ന് 9.63 ആയിരുന്ന ടിപിആർ പിന്നീട് ഉയർന്ന് ശരാശരി 10.4 ആയി. ഒരാഴ്ചയ്ക്കകം ഇത് 7നു താഴെയെത്തുമെന്ന കണക്കുകൂട്ടൽ തെറ്റിയതോടെയാണ് വീണ്ടും നിബന്ധനകൾ കർശനമാക്കുന്നത്. കഴിഞ്ഞയാഴ്ചയിലെ ദേശീയ ശരാശരി 2.97% മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക