അസം : വിവാഹ വാഗ്ദാനം നല്കി സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ദിബ്രുഗഡ് പോലീസ് അസം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജിലെ സർജിക്കൽ യൂണിറ്റിന്റെ രജിസ്ട്രാറാണ് പ്രതിയായ ഡോക്ടർ.
പീഡനത്തിനിരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) വകുപ്പുകൾ പ്രകാരം ദിബ്രുഗഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർ കൂടിയായ യുവതിയുടെ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ദിബ്രുഗഡ് ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി) ശ്വേതങ്ക് മിശ്ര അറിയിച്ചു.
തന്നെ വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് പ്രതി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി.പ്രതിയായ ഡോക്ടറും ഇരയായ സ്ത്രീയും 2018 മുതൽ ബന്ധത്തിലായിരുന്നു, അവരുടെ മാതാപിതാക്കൾ ഈ ബന്ധത്തിന് എതിരായിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിക്കാന്‍ പ്രതി വിസമ്മതിക്കുകയും അവളെ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് പറയുകയും ചെയ്തു. ദിബ്രുഗഡിലെ പ്രാദേശിക കോടതി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒരാഴ്ചയ്ക്കുള്ളിൽ അസമിലെ ദിബ്രുഗഡ് ജില്ലയിൽ നിന്നുള്ള രണ്ടാമത്തെ കേസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക