ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് രാജിവച്ചു. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബിജെപി നേതാക്കളുമായി ഡൽഹിയിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീടാണ് രാജി വയ്ക്കുന്നതിനായി ബിജെപി നേതൃത്വം തന്നെ അദ്ദേഹത്തോട് രാജി വയ്ക്കുവാൻ ആവശ്യപ്പെട്ടത്. ലോക്സഭാ എം.പി ആയിരിക്കുമ്പോൾ തന്നെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റയാളായിരുന്നു തിരാത്ത് സിങ് റാവത്ത്. രാജി ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് സമർപ്പിച്ച ശേഷം അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഗവർണർക്ക് രാജി സമർപ്പിക്കുന്നതിന് മുൻപായി ജെ പി നദ്ദക്ക് തന്റെ രാജിക്കത്ത് തിരാത്ത് സിങ് റാവത്ത് നൽകിയിരുന്നു. ലോക്സഭാ എം.പി ആയിരിക്കെത്തന്നെ മുഖ്യമന്ത്രിയായതിനാൽ ആറ് മാസത്തിനുള്ളിൽ തന്നെ നിയമസഭാ അംഗത്വം നേടണമെന്നും എന്നാൽ കോവിഡ് സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് നീണ്ടുപോകുന്നതിനാല്‍ അദ്ദേഹത്തിന് അതിനു സാധിച്ചില്ലെന്നും ചട്ടം പാലിക്കാനാകാത്തതിനാലാണ് രാജിയെന്നുമാണ് സൂചന. മുഖ്യമന്ത്രിയായി കേവലം ആറ് മാസത്തിനുള്ളിലാണ് അദ്ദേഹത്തിന്റെ രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക