കൊച്ചി ∙ കുടിശിക വരുത്തിയ വൈദ്യുതി ഉപഭോക്താക്കൾക്ക് ഉടൻ കണക്ഷൻ വിഛേദിക്കാനുള്ള നോട്ടിസ് നൽകാൻ കെഎസ്ഇബി നിർദേശം.കോവിഡ് ലോക്ഡൗൺ പലയിടത്തും തുടരുന്നതിനിടയിലാണ് തീരുമാനം. കുടിശിക പിരിക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണെന്നു വൈദ്യുതി ബോർഡ് വിശദീകരിക്കുന്നു. എക്സിക്യൂട്ടീവ് എൻജിനീയർമാർക്കു ഫോൺ സന്ദേശമായാണ് അറിയിപ്പ്. 15 ദിവസത്തെ നോട്ടിസ് കാലാവധി കഴിയുന്നതോടെ കുടിശികയുള്ളവരുടെ കണക്ഷൻ വിഛേദിക്കും.
ലോക്ഡൗൺ കാലത്തു വൈദ്യുതി കണക്ഷൻ വിഛേദിക്കില്ലെന്നു സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷവും ലോക്ഡൗൺ സമയത്ത് ഇതുപോലെ നോട്ടിസ് നൽകിയെങ്കിലും പരാതികളും വിമർശനങ്ങളും ഉയർന്നതോടെ തീരുമാനം പിൻവലിച്ചു. 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെയുള്ള ബിൽ അടയ്ക്കാൻ ഡിസംബർ 31 വരെ സമയം നൽകുകയും ഗഡുക്കളായി അടയ്ക്കാൻ അവസരം നൽകുകയും ചെയ്തു.
വൈദ്യുതി ചാർജ് കുടിശിക വരുത്തിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടാൽ തുക അടയ്ക്കാൻ സാവകാശം നൽകുകയോ തവണകൾ അനുവദിക്കുകയോ ചെയ്യുമെന്നു വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു. ഇതു രണ്ടും വേണ്ടാത്തവർ പണം അടച്ചേ മതിയാവൂ.ഉപയോക്താക്കൾ അനിശ്ചിതമായി തുക അടയ്ക്കാതിരുന്നാൽ ബോർഡിനു മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക