സദ്ഭരണത്തിനുള്ള ജനകീയ പ്രസ്ഥാനമായി നവകേരള മിഷനെ മാറ്റുമെന്നും നവകേരള സൃഷ്ടിക്കായി പ്രഖ്യാപിച്ച മിഷനുകൾ പുതിയ രൂപത്തിൽ ജനകീയ പങ്കാളിത്തത്തോടെ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള മിഷനുകളുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് മിഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നവകേരള കര്‍മ്മപദ്ധതി സെല്‍ രൂപീകരിക്കും. കൂടാതെ സാങ്കേതിക രംഗത്ത് വൈദഗ്ധ്യമുള്ളര്‍ ഉള്‍പ്പെടെ സെല്ലിന്റെ ഭാഗമാകും. മോണിറ്ററിംഗ്, പരിശീലനം, ക്യാമ്പയിന് എന്നീ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ സെല്‍ ഏകോപിപ്പിക്കും.
വലിയ ജനപങ്കാളിത്തത്തോടെ നടപ്പാക്കേണ്ട വിവിധ പദ്ധതികള്‍ അതത് വകുപ്പുകള്‍ വഴി ആവിഷ്കരിക്കുമെന്നും പദ്ധതി ആവിഷ്ക്കരണം, നടപ്പാക്കല്‍, മോണിറ്ററിംഗ് എന്നീ കാര്യങ്ങളില്‍ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വ്യാപിപ്പിക്കും. കോവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ വെക്കേഷന് ഉള്‍പ്പെടെ പഠനത്തിനുവേണ്ടി ഉപയോഗപ്പെടുത്തി 200 അധ്യയന ദിവസം ഉറപ്പാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക