ന്യൂഡല്‍ഹി: രാജ്യത്തെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഒന്നിലേറെ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ പാകിസ്ഥാന് ഹാക്കര്‍മാര്‍ ശ്രമം നടത്തിയതായി കണ്ടെത്തി. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലൂമന്‍ ടെക്നോളജീസിന്റെ സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്ന വിഭാഗമായ ബ്ളാക്ക് ലോട്ടസ് ലാബ് ആണ് കണ്ടെത്തലുമായി വന്നിരിക്കുന്നത്. ദൂരെ നിന്നും നിയന്ത്രിക്കാന്‍ സാധിക്കുന്ന ട്രോജന്‍ വൈറസിനെ ഹാക്കര്‍മാര്‍ ഈ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലേക്ക് കടത്തിയിട്ടുണ്ടെന്ന് ബ്ളാക്ക് ലോട്ടസിന്റെ വൈസ് പ്രസിഡന്റ് മൈക്കല്‍ ബെഞ്ചമിന്‍ ഒരു ദേശീയ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ട്രോജന്‍ വൈറസുകള്‍ കമ്ബ്യൂട്ടറുകളില്‍ വ്യാപകമാണെങ്കിലും റാറ്റ് (റിമോട്ട് അക്സസ് ട്രോജന്‍) എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ഇത്തരം വൈറസുകള്‍ അധികം കണ്ടെത്തിയിട്ടില്ല. രാജ്യത്തിനു വെളിയില്‍ ഇരുന്നു കൊണ്ട് ഒരു കമ്ബ്യൂട്ടറിനെ നിയന്ത്രിക്കുവാന്‍ ഇത്തരം വൈറസുകളിലൂടെ സാധിക്കുമെന്നത് സംഭവത്തെ ഗുരുതരമാക്കുന്നു.
പാകിസ്ഥാനില്‍ ഇരുന്ന് കൊണ്ട് ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങള്‍ കുറഞ്ഞ വെബ്സൈറ്റുകള്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ട്രോജന്‍ വൈറസിനെ കമ്ബനി വെബ്സൈറ്റുകളിലേക്ക് കടത്തിവിട്ടതെന്ന് കണ്ടെത്തിയതായി ബെഞ്ചമിന്‍ പറഞ്ഞു.
മാത്രമല്ല ഹാക്കര്‍മാര്‍ക്ക് ചൈനയുടെ സഹായം ലഭിച്ചിരിക്കാന്‍ സാദ്ധ്യതയുള്ളതായി സംശയിക്കപ്പെടുന്നുണ്ട്. വെബ്സൈറ്റ് ഹാക്ക് ചെയ്യുന്നതിനായി ഉപയോഗിച്ച പാകിസ്ഥാന് നെറ്റ്വര്ക്കായ സോങ്ങ് 4 ജി, ചൈനയിലെ മൊബൈല്‍ നെറ്റ്വര്ക്കായ ചൈന മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് കോര്‍പ്പറേഷന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ്. ഇതാണ് ചൈനയ്ക്ക് ഈ സംഭവത്തിലുള്ള പങ്കിനെകുറിച്ച് സംശയങ്ങള്‍ ബലപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക